ബിജെപി രണ്ടാം സ്ഥാനത്തു പോലും വരില്ല; പന്ന്യനെ തള്ളി എംവി ഗോവിന്ദൻ

0

തിരുവനന്തപുരം: തിരുവനന്തപുരം ലോക്‌സഭ മണ്ഡലത്തില്‍ മത്സരം എല്‍ഡിഎഫും ബിജെപിയും തമ്മിലെന്ന ഇടതുസ്ഥാനാര്‍ത്ഥി പന്ന്യന്‍ രവീന്ദ്രന്റെ പ്രസ്താവന തള്ളി സിപിഎം. തിരുവനന്തപുരത്ത് ഇടതുപക്ഷവും യുഡിഎഫും തമ്മിലാണ് മത്സരം. സംസ്ഥാനത്ത് ഒരിടത്തും ബിജെപി രണ്ടാം സ്ഥാനത്ത് എത്തില്ലെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.കേരളത്തിൽ 20 മണ്ഡലങ്ങളിലും വിജയ പ്രതീക്ഷയോടെ പ്രവർത്തിക്കാൻ എൽഡിഎഫിന് കഴിഞ്ഞു. ഇത്തവണ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് പുതിയ ചരിത്രം രചിക്കും. ഒരു സംശയവും ഇല്ല. ഇത്തവണ മതേതര സർക്കാർ അധികാരത്തിൽ വരും. ഇടതുപക്ഷത്തിന്റെ ശക്തി ഈ തെരഞ്ഞെടുപ്പിൽ വർധിക്കും. മാധ്യമങ്ങള്‍ ഇടതുപക്ഷത്തിന്റെ സാധ്യത തുറന്നുപറയാത്തത് ഭയം കൊണ്ടാണെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

ബിജെപിയെ ശക്തമായി എതിർക്കുന്നതാണ് എൽഡിഎഫ് നിലപാട്. എല്ലാ ജനാവിഭാഗങ്ങളിലേക്കും ഇറങ്ങി ചെല്ലാൻ എൽഡിഎഫിനായി. കേരളത്തിൽ സാമുദായിക സംഘടനകൾ എൽഡിഎഫിന് പരസ്യ പിന്തുണ അറിയിച്ചു. ഇത് വലിയ മുന്നേറ്റത്തിന്റെ ഭാഗമാണ്. മതനിരപേക്ഷത ഉയർത്തി പിടിക്കാൻ കോൺഗ്രസിന് കഴിയില്ലെന്ന് ജനങ്ങൾക്ക് മനസ്സിലായിക്കഴിഞ്ഞെന്നും എംവി ഗോവിന്ദൻ പറഞ്ഞു.

കേരളത്തില്‍ ആദ്യം ജയിക്കുന്ന എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെകെ ശൈലജയായിരിക്കുമെന്നും എം വി ഗോവിന്ദന്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു. രാഹുല്‍ ഗാന്ധിയുടെ ഡിഎന്‍എ പരിശോധിക്കണമെന്ന പിവി അൻവർ എംഎൽഎയുടെ പ്രസ്താവനയെ എംവി ഗോവിന്ദൻ ന്യായീകരിച്ചു. പിവി അന്‍വര്‍ ഉദ്ദേശിച്ചത് രാഹുൽഗാന്ധിയുടെ രാഷ്ട്രീയ ഡിഎന്‍എയാണ്. അല്ലാതെ ജൈവികമായ ഡിഎന്‍എ അല്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here