തിരുവനന്തപുരത്തും കൊച്ചി മാതൃകയിൽ മെട്രോ റെയിൽ സ്ഥാപിക്കുന്നതിനുള്ള വിശദപദ്ധതി രേഖ ഒരു മാസത്തിനുള്ളിൽ ഡി.എം.ആർ.സി സർക്കാറിന് സമർപ്പിക്കും. തിരുവനന്തപുരത്ത് ലൈറ്റ് മെട്രോയാണ് ആദ്യം ആലോചിച്ചിരുന്നത്. ഇതിനായി പ്രാഥമിക സർവേ നടപടികളും നടന്നിരുന്നു. എന്നാൽ, യാത്രക്കാരുടെ എണ്ണം ഉൾപ്പെടെ പരിഗണിക്കുമ്പോൾ തലസ്ഥാനത്തും മെട്രോ സർവീസിന് അനുമതി ലഭിക്കുമെന്നാണ് സംസ്ഥാനത്തെ മെട്രോ പദ്ധതികളുടെ ചുമതല വഹിക്കുന്ന കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ വിലയിരുത്തുന്നത്. പദ്ധതിയുടെ അന്തിമ രൂപരേഖയ്ക്ക് അനുമതി ലഭിക്കുന്നതിനായി രൂപരേഖയിലെ നിർദേശങ്ങൾ സംസ്ഥാന സർക്കാർ കേന്ദ്രത്തിന് സമർപ്പിക്കും.
തിരുവനന്തപുരത്തിനായി സമഗ്ര ഗതാഗത പദ്ധതി തയാറാക്കിയിരുന്നു. 2051ൽ ഏറ്റവും തിരക്കുള്ള സമയത്ത് മണിക്കൂറിൽ ഒരു വശത്തേക്കുള്ള റൂട്ടിൽ യാത്ര ചെയ്യുന്നവരുടെ എണ്ണം 19,747 ആയിരിക്കുമെന്നായിരുന്നു കണ്ടെത്തൽ. ഈ കണക്കുകൾ മെട്രോ നയമനുസരിച്ച് വിലയിരുത്തുമ്പോൾ സാധാരണ മെട്രോ സർവിസിനുതന്നെ അനുമതി ലഭിക്കുമെന്നാണ് വിലയിരുത്തൽ.
സമഗ്ര ഗതാഗത പദ്ധതിയുടെ അടിസ്ഥാനത്തിൽ രണ്ട് റൂട്ടുകളാണ് തിരുവനന്തപുരം മെട്രോക്ക് നിർദേശിച്ചിരിക്കുന്നത്. പള്ളിപ്പുറത്താണ് മെട്രോയുടെ യാർഡ് വിഭാവനം ചെയ്യുന്നത്. ടെക്നോ സിറ്റി മുതൽ നേമം വഴി പള്ളിച്ചൽ വരെയുള്ള 27.4 കിലോമീറ്ററാണ് ഇതിലൊന്ന്. കഴക്കൂട്ടം മുതൽ ഈഞ്ചക്കൽ വഴി കിള്ളിപ്പാലം വരെയുള്ള 14.7 കിലോമീറ്റർവരെയുള്ളതാണ് രണ്ടാമത്തേത്. ഈഞ്ചക്കൽ മുതൽ കിള്ളിപ്പാലം വരെ ഭൂമിക്കടിയിലൂടെയുള്ള പാതയും നിർദിഷ്ട പദ്ധതിയിലുണ്ട്. രണ്ട് കോറിഡോറുകളിലായി 37 സ്റ്റേഷനുകൾ വരും. . സ്റ്റേഷനുകൾക്കാവശ്യമായ സ്ഥലമുൾപ്പെടെയുള്ള കാര്യങ്ങളിൽ ചർച്ചകൾ നടന്നു. കൊച്ചിക്ക് പിന്നാലെ തിരുവനന്തപുരവും കോഴിക്കോടുമാണ് പരിഗണനയിലുണ്ടായിരുന്നത്.