സാമ്പത്തിക വർഷാവസാനം കടമെടുപ്പിൽ 5600 കോടി കേന്ദ്രം വെട്ടിക്കുറച്ചു. കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതോടെ ക്ഷേമ പെൻഷൻ വിതരണമടക്കമുള്ള വർഷാന്ത്യ ചെലവുകളിലും വലിയ പ്രതിസന്ധിയായിരിക്കും സർക്കാർ നേരിടേണ്ടിവരുക. സംസ്ഥാനത്തെ പ്രതിസന്ധിയിലാക്കും വിധമാണ് കേന്ദ്ര സർക്കാരിന്റെ നീക്കം. സാമ്പത്തിക വർഷത്തിന്റെ തുടക്കം മുതൽ ഡിസംബർ വരെ മൂന്ന് പാദങ്ങളിലെ തുക ഒരുമിച്ചും, ജനുവരി മുതൽ മാർച്ച് വരെയുള്ള തുക പിന്നീടും എന്ന നിലയിലാണ് കടമെടുപ്പിന് കേന്ദ്രം അനുമതി നൽകുന്നത്. ഈ വർഷം ആകെ 45,689.61 കോടി കേരളത്തിന് കടമെടുക്കാമെന്നായിരുന്നു കേന്ദ്രത്തിന്റെ കണക്ക്. ഡിസംബർ വരെ പൊതു വിപണിയിൽനിന്ന് 23,852 കോടി രൂപ സമാഹരിക്കാൻ കേന്ദ്രത്തിൽ നിന്ന് അനുമതി ലഭിച്ചിരുന്നു.
അവസാന പാദത്തിൽ കേരളം 7437.61 കോടിയാണ് കേന്ദ്രത്തോടെ ആവശ്യപ്പെട്ടത്. എന്നാൽ, 1838 കോടിയാണ് കേന്ദ്രം അനുവദിച്ചത്. മുൻവർഷങ്ങളിലെ തുക പരിഗണിക്കരുതെന്ന കേരളത്തിന്റെ നിവേദനം കേന്ദ്രം ചെവിക്കൊണ്ടില്ല. സാമ്പത്തിക പ്രതിസന്ധിക്കിടെ 5600 കോടിയുടെ കുറവ് ഉണ്ടായിട്ടുണ്ട്. അതുകൊണ്ട് തന്നെ വർഷാവസാന ചെലവുകൾ അവതാളത്തിലാകുന്ന സ്ഥിതിയാണുള്ളത്. ഓഗസ്റ്റിന് ശേഷമുള്ള ക്ഷേമ പെൻഷൻ അഞ്ച് മാസത്തെ കുടിശികയായി. വൈദ്യുതി മേഖലയിൽ നടപ്പാക്കിയ പരിഷ്കരണങ്ങളുടെ പേരിൽ കിട്ടേണ്ട 5000 കോടി രൂപയിൽ മാത്രമാണ് പ്രതീക്ഷയുള്ളത്. അതിലും കേന്ദ്രം ഇതുവരെ അനുകൂല തീരുമാനം എടുത്തിട്ടില്ല.