യാത്രക്കിടെ കുടുംബാംഗത്തെ ഉപദ്രവിച്ചതു മൂലം എയർ കാനഡ വിമാനം വഴി തിരിച്ചുവിട്ടു. വഴക്കിനെ തുടർന്ന് മൂന്നുമണിക്കൂർ നേരമാണ് യാത്രക്കാർ കാത്തിരിക്കേണ്ടി വന്നത്. ടൊറന്റോയിൽ നിന്ന് കാൽഗറിയിലേക്ക് പറന്ന എയർ കാനഡ 137 ലാണ് സംഭവം. അക്രമസംഭവം ശ്രദ്ധയിൽ പെട്ടതോടെ വിമാനം വിനിപെഗ് റിച്ചാർഡ്സൺ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് തിരിച്ചുവിടുകയായിരുന്നു.
സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. യാത്രക്കാരൻ ഉപദ്രവിച്ചയാൾ കുടുംബാംഗമാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. സഹയാത്രികരും എയർലൈൻ ജീവനക്കാരും ചേർന്നാണ് ഇയാളെ തടഞ്ഞതെന്ന് അധികൃതർ പറഞ്ഞു. വിമാനത്തിൽ കയറിയ ഉടൻ യാത്രക്കാരൻ സഹയാത്രികരെയും ജീവനക്കാരെയും ശല്യം ചെയ്യുന്നുണ്ടായിരുന്നു. മാനസികാസ്വാസ്ഥ്യത്തിന് ചികിത്സയിലാണ് ഇയാളെന്ന് കുടുംബാംഗങ്ങൾ പറഞ്ഞതായും വിമാനത്തിലെ ജീവനക്കാർ പറഞ്ഞു. അതിക്രമത്തിൽ പരിക്കേറ്റയാൾക്ക് പ്രാഥമിക ചികിത്സ നൽകി. ഇയാളെ കസ്റ്റഡിയിലെടുത്ത ശേഷം വൈദ്യപരിശോധനക്കായി ആശുപത്രിയിലേക്ക് മാറ്റി. ആക്രമിക്കാനുള്ള കാരണം വ്യക്തമല്ല. മറ്റ് പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.