വടക്കൻ ജപ്പാനിൽ ടൺ കണക്കിന് മീനുകൾ കടൽത്തീരത്ത് ചത്തടിഞ്ഞു. തിരകൾക്കൊപ്പം തീരം നിറയെ ലക്ഷക്കണക്കിന് മീനുകൾ ചത്തടിയുന്ന കാഴ്ച കണ്ട് ജനങ്ങൾ പരിഭ്രാന്തിയിലായി. വ്യാഴാഴ്ച രാവിലെയാണ് ജപ്പാനിലെ ഏറ്റവും വടക്കേ അറ്റത്തുള്ള പ്രധാന ദ്വീപായ ഹോക്കൈഡോയിലെ ഹക്കോഡേറ്റിൽ മത്തികളും അയലയും കരയിലേക്ക് ഒഴുകിയെത്തിയത്.
ഇതാദ്യമായാണ് ജപ്പാൻ തീരത്ത് ഇങ്ങനെയൊരു സംഭവം. ചിലര്‍ ചത്ത മത്സ്യങ്ങള്‍ വില്‍ക്കാനും പാചകം ചെയ്യാനും തുടങ്ങിയതോടെ മീനുകൾ കഴിക്കരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സമാനമായ പ്രതിഭാസങ്ങളെക്കുറിച്ച് മുമ്പ് കേട്ടിട്ടുണ്ടെങ്കിലും ആദ്യമായാണ് കാണുന്നതെന്നാണ് ജപ്പാനിലെ ഗവേഷകർ പറയുന്നത്.
ഓക്സിജന്‍റെ അഭാവം മൂലം തളര്‍ന്നുപോയതൊ തിരമാലകളില്‍ പെട്ട് ഒഴുകിപ്പോയതോ ആകാമെന്നും വിദഗ്ധർ പറയുന്നു. അഴുകുന്ന മത്സ്യം ജലത്തിലെ ഓക്സിജന്റെ അളവ് കുറയ്ക്കുകയും സമുദ്ര പരിസ്ഥിതിയെ ബാധിക്കുകയും ചെയ്യുമെന്നും അവർ പറയുന്നു.