യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷ വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ കാണാൻ അവരുടെ അമ്മ ഉൾപ്പെടെയുള്ള സംഘം യെമനിലേക്ക് പോകരുതെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ നിർദ്ദേശം. ഇപ്പോഴത്തെ സാഹചര്യത്തിൽ യെമനിലേക്കുള്ള യാത്ര സുരക്ഷിതമല്ല അതിനാൽ യമനിൽ പോകാനുള്ള തീരുമാനം പുനപരിശോധിക്കണമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചിരിക്കുകയാണ്.
പാലക്കാട് കൊല്ലങ്കോട് സ്വദേശിനിയായ നിമിഷപ്രിയ തലാൽ അബ്ദുൾ മഹ്ദിയെന്ന യെമൻ സ്വദേശിയെ കൊലപ്പെടുത്തിയെന്ന കേസിലാണ് ശിക്ഷിക്കപ്പെട്ടത്. തൊടുപുഴ സ്വദേശിയായ ടോമിയെ വിവാഹം കഴിച്ച നിമിഷപ്രിയ, ഭർത്താവിനൊപ്പം 2012ലാണ് യെമനിൽ ജോലിക്ക് പോയത്. ഭർത്താവ് സ്വകാര്യസ്ഥാപനത്തിലും നിമിഷ ക്ലിനിക്കിലും ജോലി നേടി. ഇതിനിടെ പരിചയപ്പെട്ട യെമൻ പൗരനായ തലാലുമായി കച്ചവട പങ്കാളിത്തതോടെ ക്ലിനിക്ക് തുടങ്ങാൻ തീരുമാനിച്ചു.
യെമൻ പൗരന്റെ ഉത്തരവാദിത്തത്തോടെയല്ലാതെ ക്ലിനിക്ക് ആരംഭിക്കാനാവില്ല എന്നതിനാലാണ് തലാൽ മഹ്ദിയുടെ സഹായം തേടിയത്. ബിസിനസ് തുടങ്ങാൻ നിമിഷയും ഭർത്താവും തങ്ങളുടെ സമ്പത്തെല്ലാം തലാലിന് നൽകിയിരുന്നു. എന്നാൽ പിന്നീട് സ്വഭാവത്തിൽ മാറ്റം വന്ന തലാൽ നിമിഷപ്രിയ സ്വന്തം ഭാര്യയാണെന്ന് വരുത്തി തീർക്കുകയും വ്യാജ വിവാഹ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയ ശേഷം ഭീഷണിപ്പെടുത്തി മതാചാരപ്രകാരം വിവാഹം കഴിച്ചു. തുടർന്ന്ക്ലിനിക്കിലെ വരുമാനം മുഴുവൻ സ്വന്തമാക്കി. പാസ്‌പോർട്ടും സ്വർണവും കൈക്കലാക്കി. ഒടുവിൽ അധികൃതർക്ക് പരാതി നൽകിയിട്ടും ഫലമുണ്ടാകാതായതോടെ ജീവൻ അപകടത്തിലാകുമെന്ന ഘട്ടത്തിലാണ് തലാലിനെ കൊലപ്പെടുത്തിയതെന്നാണ് നിമിഷ പ്രിയ പറയുന്നത്.