ഡോ. സണ്ണി മണിച്ചിത്രപ്പൂട്ടിട്ട് മലയാളികളെ പൂട്ടിയിട്ട് മൂന്ന് പതിറ്റാണ്ട്

0

1993 ല്‍ ഇതുപോലൊരു ക്രിസ്മസ് ദിനത്തില്‍ മലയാളസിനിമയില്‍ പുതിയൊരു ചരിത്രം സൃഷ്ടിക്കപ്പെട്ടു.എത്ര കണ്ടാലും പുതുമ നഷ്ടപ്പെടാത്ത, എക്കാലത്തെയും മികച്ച സൈക്കോളജിക്കല്‍ ത്രില്ലര്‍. നാഗവല്ലിയെയും സണ്ണി ഡോക്ടറെയും നകുലനെയുമെല്ലാം നമുക്ക് സമ്മാനിച്ച ഓള്‍ടൈം സൂപ്പര്‍ഹിറ്റ് മണിച്ചിത്രത്താഴ് പിറന്നിട്ട് ഇന്നേക്ക് 30 വര്‍ഷം.

 

ഒരു മുറയില്‍ തന്റെ പ്രണയത്തെ, ജീവനെ, ജീവിതത്തെ തകര്‍ത്തെറിഞ്ഞ മാടമ്പള്ളിയിലെ കാരണവരെ കൊന്ന് രക്തം കുടിച്ച് പ്രതികാരം ചെയ്യാന്‍ കാലങ്ങളോളം കാത്തിരുന്ന നാഗവല്ലി. മാടമ്പള്ളിയുടെ തെക്കിനിയില്‍ നിന്നും കള്ളത്താക്കോലിട്ട് ഗംഗ തുറന്നു വിട്ട നാഗവല്ലി മലയാളികളുടെ ജീവിതത്തിന്റെ ഓരം ചേര്‍ന്ന് നടക്കാന്‍ തുടങ്ങിയിട്ടും മൂന്ന് പതിറ്റാണ്ടുകള്‍ പിന്നിടുന്നു.

 

മണിച്ചിത്രത്താഴ്’ കാഴ്ചകളുടെ നിരവധിയേറെ കഥകള്‍ പറയാനുണ്ടാവും മലയാളികള്‍ക്ക്. പഴംകഥകളും ചരിത്രവും പുരാണവുമൊക്കെ വാമൊഴികളില്‍ നിന്നും ചരിത്രത്താളുകളില്‍ നിന്നും തിരശ്ശീലയിലേക്ക് പുനരാവിഷ്‌കരിക്കപ്പെടുന്ന കാഴ്ചകള്‍ മാത്രം കണ്ടുശീലിച്ച കാലം. അപ്പോഴാണ് ‘നാഗവല്ലിയുടെ പ്രതികാരം’ എന്ന മിത്തിന്റെ കൗതുകമുള്ളൊരു കഥയെ തിരശ്ശീലയില്‍ നിന്ന് മലയാളികളുടെ പരിചിതലോകങ്ങളിലേക്ക് സംവിധായകന്‍ ഫാസില്‍ തുറന്നു വിട്ടത്.

 

കാലം ചെല്ലുംതോറും പഴക്കം കൂടിയ വീഞ്ഞ് പോലെയാണ് മണിച്ചിത്രത്താഴ് എന്ന ചിത്രം. ഡോക്ടര്‍ സണ്ണിയും ഗംഗയും നകുലനും ശ്രീദേവിയുമൊക്കെ ഇന്നും പ്രേക്ഷക മനസില്‍ നിറഞ്ഞു നില്‍ക്കുന്ന കഥാപാത്രങ്ങളാണ്. മലയാള സിനിമാ ചരിത്രത്തില്‍ തന്നെ മുന്‍പെങ്ങുമില്ലാത്ത ഇതിവൃത്തമായിരുന്നു സിനിമയുടേത്. സിദ്ദിഖ്-ലാല്‍, പ്രിയദര്‍ശന്‍, സിബിമലയില്‍ എന്നിവരും സിനിമയുടെ രണ്ടാം യൂണിറ്റ് സംവിധായകരായി. ജനപ്രിയചിത്രത്തിനുള്ള ദേശീയ-സംസ്ഥാന പുരസ്‌കാരങ്ങള്‍ നേടിയ ചിത്രം ശോഭനയ്ക്ക് ഏറ്റവും മികച്ച നടിക്കുള്ള ദേശീയപുരസ്‌കാരവും നേടിക്കൊടുക്കയുണ്ടായി.

 

ശോഭനയുടെ കരിയറിലെ ഏറ്റവും മികച്ച വേഷങ്ങള്‍ എന്നു വിശേഷിപ്പിക്കാവുന്നതാണ് ‘മണിച്ചിത്രത്താഴി’ലെ ഗംഗ/നാഗവല്ലി ദ്വന്ദ്വങ്ങള്‍. ശോഭനയുടെ നാഗവല്ലിയോടൊപ്പം തന്നെ ഡോ. സണ്ണിയും നകുലനും ശങ്കരന്‍ തമ്പിയും മഹാദേവനും ശ്രീദേവിയും അല്ലിയും ചന്തുവും ഉണ്ണിത്താനും ഭാസുരയും ബ്രഹ്‌മദത്തന്‍ നമ്പൂതിരിപ്പാടും ദാസപ്പന്‍കുട്ടിയും കാട്ടുപറമ്പനും എല്ലാം ശ്രദ്ധേയമായി.

 

പ്രണയം, പ്രതികാരം, ഭയം, ഹാസ്യം, മിത്ത്, ശാസ്ത്രം എല്ലാം സമാസമം കൂട്ടിച്ചെര്‍ത്ത ഒരു രസക്കൂട്ടായിരുന്നു മണിച്ചിത്രത്താഴിന്റേത്. ഒന്നിലും ഒരു വിട്ടുവീഴ്ച്ചയ്ക്ക് തായ്യാറാകാത്ത ചിത്രീകരണം. പ്രേക്ഷകന്റെ മുന്നിലെത്തുന്ന ഒരോ സീനിലും വ്യക്തമായ ആസൂത്രണമുണ്ടായിരുന്നു. പത്തൊന്‍പതാം നൂറ്റാണ്ടില്‍ മധ്യതിരുവിതാംകൂറിലെ ആലപ്പുഴ ജില്ലയിലെ മുട്ടം എന്ന സ്ഥലത്തെ പ്രശസ്തമായ ആലുമൂട്ടില്‍ കൊട്ടാരത്തിലെ ഒരു ഈഴവ കുടുംബത്തില്‍ നടന്ന ദുരന്തസംഭവും ഈ കഥയെ സ്വാധീനിച്ചിട്ടുണ്ട്.

 

365 ദിവസമാണ് ‘മണിച്ചിത്രത്താഴ്’ കേരളത്തിലെ തിയേറ്റുകളില്‍ ഓടിയത്. വന്‍ സാമ്പത്തിക ലാഭവും ചിത്രം നേടി. ബിച്ചു തിരുമലയും മധു മുട്ടവും കവിഞ്ജര്‍ വാലിയും എഴുതിയ ഗാനങ്ങളുടെ സംഗീത സംവിധാനം നിര്‍വ്വഹിച്ചത് എം.ജി. രാധകൃഷ്ണനായിരുന്നു. ജോണ്‍സന്‍ മാസ്റ്ററുടെ പശ്ചാത്തല സംഗീതവും ഏറെ ശ്രദ്ധ നേടി.

LEAVE A REPLY

Please enter your comment!
Please enter your name here