കേരളം ഭിന്നശേഷി സൗഹൃദ സംസ്ഥാനമെന്ന ലക്ഷ്യത്തിലേക്ക് അടുക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഭിന്നശേഷി വിഭാഗത്തിൽപ്പെട്ടവരുടെ സാമൂഹ്യ സുരക്ഷിതത്വം ഉറപ്പുവരുത്തിയാണ് സർക്കാർ മുന്നോട്ടുപോകുന്നത്.
സാമൂഹ്യനീതി വകുപ്പ്, കേരള സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷൻ, കേരള സാമൂഹ്യ സുരക്ഷാ മിഷൻ എന്നിവ വഴി ഒട്ടനവധി ക്ഷേമ പദ്ധതികളാണ് സർക്കാർ നടപ്പിലാക്കിവരുന്നത്. കൂടുതൽ ഭിന്നശേഷി സൗഹൃദമായ ഒരു സമൂഹസൃഷ്ടിക്കായി നമുക്കൊരുമിച്ച് മുന്നേറാമെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം
അന്താരാഷ്ട്ര ഭിന്നശേഷി ദിനമാണ് ഇന്ന്. കേരളത്തെ ഒരു മാതൃകാ ഭിന്നശേഷി സൗഹൃദ സംസ്ഥാനമാക്കുകയെന്ന ലക്ഷ്യത്തിലേക്ക് നമ്മൾ നടന്നടുക്കുകയാണ്. നവകേരള സദസ്സിന്റെ ഭാഗമായി സംഘടിപ്പിക്കപ്പെടുന്ന പ്രഭാതയോഗങ്ങളിൽ നിരവധി ഭിന്നശേഷിക്കാരായ പ്രതിഭകളുമായി സംവദിക്കാൻ കഴിയുന്നുണ്ട്. ഭിന്നശേഷിയുള്ളവർക്കനുകൂലവും പ്രാപ്യവുമായ അന്തരീക്ഷം സൃഷ്ടിക്കാനുള്ള സർക്കാർ ഇടപെടലുകൾക്ക് ഇത്തരം കൂടിക്കാഴ്ചകൾ ഗുണകരമാവും.
കാലുകൾകൊണ്ട് വണ്ടിയോടിക്കാൻ ശീലിച്ച ജിലുമോൾക്ക് ഡ്രൈവിംഗ് ലൈസൻസ് നൽകാൻ കഴിഞ്ഞത് ഇന്നലെയാണ്. സംസ്ഥാന ഭിന്നശേഷി കമ്മീഷനാണ് നിയമപരവും സാങ്കേതികവുമായ എല്ലാ തടസ്സങ്ങളും മാറ്റി ജിലുമോൾക്ക് ലൈസൻസ് ലഭ്യമാക്കാൻ ഇടപെട്ടത്. ഇത്തരത്തിൽ ലൈസൻസ് ലഭിക്കുന്ന ഏഷ്യയിലെ തന്നെ ആദ്യ ഭിന്നശേഷിയുള്ള വ്യക്തിയാണ് ജിലു. വെല്ലുവിളികളെ മറികടക്കാനും സ്വയംപര്യാപ്തത കൈവരിക്കാനും ജിലുവിന്റെ ഈ നേട്ടം എല്ലാവർക്കും ആത്മവിശ്വാസം പകരുന്നതാണ്.
ഭിന്നശേഷി വിഭാഗത്തിൽപ്പെട്ടവരുടെ സാമൂഹ്യ സുരക്ഷിതത്വമുറപ്പുവരുത്തിയാണ് സർക്കാർ മുന്നോട്ടുപോകുന്നത്. സാമൂഹ്യനീതി വകുപ്പ്, കേരള സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷൻ, കേരള സാമൂഹ്യ സുരക്ഷാ മിഷൻ എന്നിവ വഴി ഒട്ടനവധി ക്ഷേമ പദ്ധതികളാണ് സർക്കാർ നടപ്പിലാക്കിവരുന്നത്. കൂടുതൽ ഭിന്നശേഷി സൗഹൃദമായ ഒരു സമൂഹസൃഷ്ടിക്കായി നമുക്കൊരുമിച്ച് മുന്നേറാം.