വ്യവസായി ഗോകുലം ഗോപാലനെ ഇ ഡി ചോദ്യം ചെയ്തു. കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ് അന്വേഷണവുമായി ബന്ധപ്പെട്ടായിരുന്നു ചോദ്യം ചെയ്യൽ. ഡെയ്‌ലി ഡെപ്പോസിറ്റ് സ്‌കീമുമായി ബന്ധപ്പെട്ട് നാല് കോടി രൂപയുടെ ഇടപാട് നടന്നതായി കണ്ടെത്തിയിരുന്നു. രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ട് നേരത്തെ നോട്ടീസ് നൽകിയിരുന്നു.
എന്നാൽ രേഖകൾ ഹാജരാകാത്തതിനെ തുടർന്ന് ഇ ഡി സമൻസ് അയച്ച് വിളിപ്പിക്കുകയായിരുന്നു. രാവിലെ പത്തരയോടെ ആരംഭിച്ച ചോദ്യം ചെയ്യൽ ഉച്ചവരെ നീണ്ടു. വരും ദിവസങ്ങളിൽ വീണ്ടും വിളിപ്പിക്കുമെന്ന് ഇ ഡി വൃത്തങ്ങൾ അറിയിച്ചു.