കോഴിക്കോട്: വയനാട് തനിക്ക് കുടുംബം പോലെയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി എം.പി. പ്രത്യശാസ്ത്രപരമായി എതിർ ഭാഗത്ത് ഉള്ളവരുമായും സംവാദത്തിന് തയ്യാറാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. മലപ്പുറം വണ്ടൂരിൽ സംസാരിക്കുകയായിരുന്നു രാഹുൽ. മൂന്ന് ദിവസത്തെ കേരള സന്ദർശനത്തിനായാണ് രാഹുൽഗാന്ധി എത്തിയിരിക്കുന്നത്. നാല് ജില്ലകളിലെ പരിപാടികളിൽ രാഹുൽ പങ്കെടുക്കും.
വരുന്ന ലോക് സഭ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി വയനാട്ടിൽ നിന്ന് തന്നെ മത്സരിക്കുംമെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽസെക്രട്ടറി താരിഖ് അൻവർ പറഞ്ഞിരുന്നു. വടക്കേന്ത്യയിൽ രാഹുൽ മത്സരിക്കാൻ സാധ്യതയില്ലെന്നും താരിഖ് വ്യക്തമാക്കി. ആലപ്പുഴയിലേക്ക് കെ സി വേണുഗോപാലില്ലെന്നും മത്സരിക്കണോ വേണ്ടയോയെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരന് തീരുമാനിക്കാമെന്നും താരിഖ് അൻവർ പറഞ്ഞു.
സംഘടനാ ജനറൽസെക്രട്ടറി കെ സി വേണുഗോപാൽ ആലപ്പുഴയിൽ മത്സരിക്കുമെന്ന അഭ്യൂഹങ്ങളേയും താരിഖ് തള്ളുന്നു. ലോക് സഭ തെരഞ്ഞെടുപ്പിൽ കെ സി മത്സരിക്കില്ല. തെരഞ്ഞെടുപ്പിന് പാർട്ടിയെ സജ്ജമാക്കുകയാണ് ദൗത്യമെന്നും താരിഖ് അൻവർ വിശദീകരിക്കുന്നു. പാർട്ടിയുടെ താൽപര്യം അദ്ദേഹം മത്സരിക്കേണ്ടെന്നാണ്. തെരഞ്ഞെടുപ്പിനായി പ്രവർത്തിക്കാൻ അദ്ദേഹം തീരുമാനിച്ചു കഴിഞ്ഞു. 2024 ലെ തെരഞ്ഞെടുപ്പ് കോൺഗ്രസിന് നിർണ്ണായകമാണ്.