കർണാടകയിലെ ഖനിവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ കെ.എസ്. പ്രതിമ (45) യുടെ കൊലപാതകത്തിൽ ഒരാൾ അറസ്റ്റിൽ. സർക്കാർ കരാർ ഡ്രൈവറായ കിരണിനെയാണ് അറസ്റ്റ് ചെയ്തത്. ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിലുള്ള വൈരാഗ്യത്തെ തുടർന്നാണ് ഇയാൾ കൊലപാതകം നടത്തിയതെന്നാണ് പൊലീസ് സംശയിക്കുന്നത്.
ദൊഡ്ഡക്കല്ലസാന്ദ്ര സുബ്രഹ്‌മണ്യപുരയിലെ ഗോകുലം അപ്പാർട്ട്മെന്റിൽ താമസിക്കുന്ന പ്രതിമയെ ഞായറാഴ്ച രാവിലെ എട്ടരയോടെയാണ് കഴുത്തറുത്ത് കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്. ഭർത്താവും കുട്ടിയും നാട്ടിൽ പോയ സമയത്താണ് കൊലപാതകം നടന്നത്.
കേസുമായി ബന്ധപ്പെട്ട് മൂന്നുപേരെയാണ് പോലീസ് കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്തിരുന്നത്. ഇവരെ വിശദമായി ചോദ്യംചെയ്തതിന് പിന്നാലെയാണ് കൊലയ്ക്ക് പിന്നിൽ മുൻഡ്രൈവറാണെന്ന വിവരം ലഭിച്ചത്.