ഡൽഹി: രാജസ്ഥാനിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കേന്ദ്ര ആഭ്യന്തര മന്ത്രിയും ബിജെപി നേതാവുമായി അമിത് ഷായുടെ പ്രചാരണ വാഹനം വൈദ്യുതി ലൈനിൽ തട്ടി.വൻ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യാനായി ബിദിയാദ് ഗ്രാമത്തിൽ നിന്ന് അമിത് ഷായുടെ പ്രചാരണ വാഹനം പർബത്‌സറിലേക്ക് നീങ്ങുമ്പോഴായിരുന്നു സംഭവം.പർബത്സറിൽ ഇരുവശത്തും കടകളും വീടുകളും ഉള്ള ഒരു പാതയിലൂടെ കടന്നുപോകുമ്പോൾ, പ്രചാരണത്തിനായി പ്രത്യേകം രൂപകൽപ്പന ചെയ്ത വാഹനത്തിന്റെ മുകൾഭാഗം വൈദ്യുതി ലൈനിൽ തൊടുകയായിരുന്നു. ഈ സമയം ലൈനിൽ നിന്ന് തീപ്പൊരി ഉണ്ടാവുകയും. വയർ പൊട്ടുകയും ചെയ്തു.
അമിത് ഷായുടെ ‘രഥ’ത്തിന് പിന്നിലെ മറ്റ് വാഹനങ്ങൾ ഉടൻ നിർത്തുകയും അതിവേഗം വൈദ്യുതി ബന്ധം വിച്ഛേദിച്ച് പെട്ടെന്ന് തന്നെ അമിത് ഷായെ മറ്റൊരു വാഹനത്തിൽ സമ്മേളന സ്ഥലത്തേക്ക് എത്തിക്കുകയായിരുന്നു
ഈ വാഹനത്തിലായിരുന്നു അദ്ദേഹം പർബത്സറിലേക്ക് നീങ്ങി റാലിയെ അഭിസംബോധന ചെയ്തത്. നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ബിജെപി സ്ഥാനാർത്ഥികളെ പിന്തുണച്ച് കുച്ചമാൻ, മക്രാന, നാഗൗർ എന്നിവിടങ്ങളിലെ മൂന്ന് റാലികളിലും അദ്ദേഹം പങ്കെടുത്തു.
വോട്ടെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ രാജസ്ഥാനിൽ തെരഞ്ഞെടുപ്പ് പ്രചാരണം കത്തിക്കയറുകയാണ്.നവംബർ 25നാണ് രാജസ്ഥാനിൽ തെരഞ്ഞെടുപ്പ്.
അതേസമയം, സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി അശോക് ഗെലോട്ട് പറഞ്ഞു.