ഹൈദരാബാദ്: ഗൺമാനെ അടിക്കാനായി കയ്യോങ്ങിയ തെലങ്കാന ആഭ്യന്തരമന്ത്രിക്കെതിരെ വ്യാപക വിമർശനം. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്്. വേദിയിൽ കണ്ടുമുട്ടിയ സഹമന്ത്രിക്കു പിറന്നാൾ ആശംസയോടൊപ്പം സമ്മാനിക്കാൻ പൂച്ചെണ്ടിനായി കൈനീട്ടിയെങ്കിലും വെറുംകയ്യോടെ നിൽക്കുന്ന ഗൺമാനെയാണ് മന്ത്രി കണ്ടത്. ക്ഷുഭിതനായ മന്ത്രി ഗൺമാനുനേരേ കയ്യോങ്ങുകയും ചീത്തവിളിക്കുകയും ചെയ്തു.
സെക്രട്ടറിമാർ അപ്പോഴേക്കും പൂച്ചെണ്ടും ഷാളുമായി ഓടിയെത്തിയതോടെ രംഗം തണുത്തു. പൊതുവേദിയിൽ ഗൺമാനെ അടിക്കാനോങ്ങിയ തെലങ്കാന ആഭ്യന്തരമന്ത്രി മുഹമ്മദ് മെഹ്‌മൂദ് അലിയുടെ നടപടിയാണു വ്യാപക വിമർശനത്തിന് ഇടയാക്കിയത്. മൃഗസംരക്ഷണവകുപ്പ് മന്ത്രി ടി.ശ്രീനിവാസ് യാദവിന് സർക്കാർ സ്‌കൂളിൽ ‘സിഎം ബ്രേക്ക്ഫാസ്റ്റ്’ പദ്ധതി ഉദ്ഘാടനത്തിനിടെയാണ് മെഹ്‌മൂദ് അലി പിറന്നാൾ ആശംസിച്ചത്.
ബൊക്കെ കൊടുക്കുന്ന കാര്യം ഗൺമാനെ അറിയിച്ചിട്ടുണ്ടായിരുന്നില്ലെന്നു ദൃശ്യങ്ങളിൽ നിന്നു വ്യക്തമാണ്. സഹപ്രവർത്തകരോട് സൗഹാർദപൂർവം ഇടപെടുന്നയാളായാണു മെഹ്‌മൂദ് അലി അറിയപ്പെടുന്നത്.