മലയാളി യുവതിയെ കൊലപ്പെടുത്തിയ കേസ്; ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി ഡൽഹിയിൽ നിന്നും അറസ്റ്റിൽ: പ്രതി പിടിയിലായത് ഓസ്‌ട്രേലിയയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ

0


അഹമ്മദാബാദ്: ഗുജറാത്തിൽ മലയാളി യുവതി സജ്‌നിയെ കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി തരുൺ ജിനരാജ് (47) ഡൽഹിയിൽ നിന്നു പൊലീസ് അറസ്റ്റിലായി. ഒന്നര മാസമായി പൊലീസ് തിരയുകയായിരുന്ന ഇയാളെ ഡൽഹി നജഫ്ഗഡിൽ നിന്നാണു അഹമ്മദാബാദ് സൈബർ ക്രൈംബ്രാഞ്ച് പൊലീസ് പിടികൂടിയത്.

തൃശൂർ വിയ്യൂർ സ്വദേശി ഒ.കെ.കൃഷ്ണൻയാമിനി ദമ്പതികളുടെ മകളും ബാങ്ക് ഉദ്യോഗസ്ഥയുമായ സജ്നിയെ (26) 2003 ഫെബ്രുവരി 14നാണു അഹമ്മദാബാദിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ടു മാസം മുൻപ് ജാമ്യത്തിലിറങ്ങിയ ഇയാൾ പൊലീസിനെ വെട്ടിച്ചു കടന്ന ശേഷം ഡൽഹി നജഫ്ഗഡിൽ പേയിങ് ഗസ്റ്റായി കഴിയുകയായിരുന്നു. ജസ്റ്റിൻ ജോസഫ് എന്ന പുതിയ പേരു സ്വീകരിച്ച ഇയാൾ തല മുണ്ഡനം ചെയ്തു തോളിൽ പുതിയ ടാറ്റൂ പതിപ്പിച്ചിരുന്നതായി പൊലീസ് പറഞ്ഞു.

സജ്‌നിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ തരുൺ ജിനരാജിനെ 15 വർഷത്തിനു ശേഷം 2018 ഒക്ടോബറിലാണു പിടികൂടിയത്. സബർമതി സെൻട്രൽ ജയിലിൽ കഴിഞ്ഞിരുന്ന ഇയാൾ ഓഗസ്റ്റ് 4നാണു ജാമ്യത്തിൽ പുറത്തിറങ്ങിയത്. സ്ഥലം വിടുന്നതിനു മുൻപു തന്നെ പുതിയ പേരിൽ ഇയാൾ ആധാർ കാർഡ് സ്വന്തമാക്കിയിരുന്നുവെന്നാണു പൊലീസ് നൽകുന്ന വിശദീകരണം. സെപ്റ്റംബർ അവസാനമാണു തരുൺ ഡൽഹിയിലെത്തിയത്. പിന്നാലെ തിരിച്ചറിയൽ രേഖകൾ നഷ്ടപ്പെട്ടുവെന്നു കാട്ടി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.

പുതിയ പേരും വിലാസവും ഉറപ്പിക്കുകയായിരുന്നു ലക്ഷ്യം. അതിനു ശേഷമാണു നജഫ്ഗഡിലേക്കു പോയത്. പുതിയ പേരും ആധാർ കാർഡും ഉപയോഗിച്ചു ഡ്രൈവിങ് ലൈസൻസിനും പാസ്പോർട്ടിനും അപേക്ഷിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു ഇയാളെന്നും ഓസ്‌ട്രേലിയയിലേക്കു കടക്കുകയായിരുന്നു ലക്ഷ്യമെന്നും പൊലീസ് പറഞ്ഞു. ഓൺലൈൻ മാർക്കറ്റിങ് ജോലിയും നേടി. മൊബൈൽ ഫോൺ രേഖകളും മറ്റും അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിലാണു തരുൺ പിടിയിലായത്.

LEAVE A REPLY

Please enter your comment!
Please enter your name here