സഹതാപ തരംഗമോ, അതോ ഭരണവിരുദ്ധ വികാരമോ? ചാണ്ടി ഉമ്മന്റെ ലീഡ് പതിനായിരത്തിലേക്ക്

0

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ കോൺ​ഗ്രസ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മന്റെ ലീഡ് പതിനായിരത്തിലേക്ക് നീങ്ങുന്നു. ഒടുവിൽ ലഭിക്കുന്ന ഫലസൂചനകൾ അനുസരിച്ച് കോണൻ​ഗ്രസ് സ്ഥാനാർത്ഥി തൊട്ടടുത്ത എതിർ സ്ഥാനാർത്ഥിയായ ജെയ്ക് സി തോമസിനെക്കാൾ 9823 വോട്ടുകൾക്ക് മുന്നിലാണ്. പുതുപ്പള്ളിയിൽ യുഡിഎഫ് തരം​ഗമാണ് കാണാൻ കഴിയുന്നത്. രാഷ്ട്രീയമായി മുൻകൈയുള്ള മണ്ഡലമെന്ന സിപിഎമ്മിന്റെ അവകാശവാദത്തെ തകർത്തെറിഞ്ഞാണ് ചാണ്ടി ഉമ്മൻ ഓരോ നിമിഷവും ലീഡ് നില ഉയർത്തുന്നത്. അതേസമയം, ബിജെപി സ്ഥാനാർത്ഥി ലിജിൻ ലാൽ വോട്ട് നിലയിൽ വളരെ പിന്നിലാണ്.

കോട്ടയം ബസേലിയസ് കോളജിലാണ് വോട്ടെണ്ണൽ. 7 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. 72.86% പേർ വോട്ട് ചെയ്തെന്ന് ഔദ്യോഗിക കണക്ക്. ഉമ്മൻ ചാണ്ടി മുഖ്യചർച്ചാവിഷയമായ പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ വികസനവും വിവാദങ്ങളും ഒപ്പം ഉയർന്നിരുന്നു. മുൻമുഖ്യമന്ത്രിയുടെ മരണത്തെത്തുടർന്ന് അദ്ദേഹത്തിന്റെ മകൻ സ്ഥാനാർഥിയായി എന്ന അപൂർവതയ്ക്കും പുതുപ്പള്ളി സാക്ഷ്യം വഹിച്ചു. ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മനാണ് യുഡിഎഫ് സ്ഥാനാർഥി. നിയമസഭയിലേക്കു ചാണ്ടി ഉമ്മന്റെ ആദ്യ മത്സരമാണ്.

ജെയ്ക് സി.തോമസാണു ഇടതു മുന്നണി സ്ഥാനാർഥി. 2 തവണ അച്ഛനോടു മത്സരിച്ച ശേഷം മകനോടു ജെയ്ക് മത്സരിക്കുന്നു എന്ന പ്രത്യേകതയുണ്ട്. ലിജിൻ ലാലാണ് എൻഡിഎ സ്ഥാനാർഥി. ലൂക്ക് തോമസ് (എഎപി), പി.കെ.ദേവദാസ് (സ്വതന്ത്ര സ്ഥാനാർഥി), ഷാജി (സ്വതന്ത്ര സ്ഥാനാർഥി), സന്തോഷ് ജോസഫ് (സന്തോഷ് പുളിക്കൽ – സ്വതന്ത്ര സ്ഥാനാർഥി) എന്നിവരാണ് മത്സരരംഗത്തുള്ള മറ്റുള്ളവർ. 1970 മുതൽ 53 വർഷം പുതുപ്പള്ളിയെ പ്രതിനിധീകരിച്ചത് ഉമ്മൻ ചാണ്ടിയാണ്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽക്കാലം എംഎൽഎ ആയിരുന്ന റെക്കോർഡും അദ്ദേഹത്തിന്റെ പേരിലാണ്. ജൂലൈ 18നാണ് ഉമ്മൻ ചാണ്ടി അന്തരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here