അബുദാബി: യുഎഇയിൽ യുവജന മന്ത്രിയാകുന്നതിന് താല്‍പ്പര്യവുമുള്ള യുവതീയുവാക്കളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചിരുന്നു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ആണ് എക്‌സ് പ്ലാറ്റ്ഫോമില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കിയിരുന്നത്. ദുബൈ ഭരണാധികാരി കുറിപ്പ് പങ്കുവെച്ച് ഏഴ് മണിക്കൂറില്‍ ലഭിച്ചത് 4,700 അപേക്ഷകളാണ്. കൗണ്‍സില്‍ ഓഫ് മിനിസ്റ്റേഴ്‌സിലാണ് ഇത്രയേറെ അപേക്ഷകള്‍ കുറഞ്ഞ സമയത്തില്‍ ലഭിച്ചത്.
യുവജനങ്ങളുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കി അവയെ പ്രതിനിധീകരിക്കുകയും അവരുടെ അഭിപ്രായങ്ങള്‍ അറിയിക്കുകയും യുവജനങ്ങളുടെ ക്ഷേമത്തിനായുള്ള സര്‍ക്കാര്‍ നടപടികളെ പിന്തുണക്കുകയും ചെയ്യുന്ന യുവതീയുവാക്കളെ യുഎഇയുടെ യുവജന മന്ത്രിയാകാന്‍ തേടുന്നു. ജന്മനാട്ടിലെ പ്രശ്‌നങ്ങളെ കുറിച്ച് അറിവും സമൂഹത്തിലെ യാഥാര്‍ത്ഥ്യത്തെ കുറിച്ച് അവബോധവും ഉണ്ടായിരിക്കണം. വിവേകത്തോടെയുള്ള സമീപനവും ധൈര്യവും രാജ്യത്തെ പ്രതിനിധീകരിക്കുന്നതില്‍ ശക്തനും ആയിരിക്കണം. പിറന്ന മണ്ണിനെയും രാജ്യത്തെയും സേവിക്കുന്നതിനുളള അഭിനിവേശവും ഉണ്ടായിരിക്കണം. യുവജന മന്ത്രിയാകാന്‍ കഴിവും യോഗ്യതയും സത്യസന്ധതയുമുള്ളവര്‍ അവരുടെ അപേക്ഷകള്‍ ക്യാബിനറ്റ് കാര്യ മന്ത്രാലയത്തിലേക്ക് [email protected] എന്ന വിലാസത്തില്‍ അയയ്ക്കണം- അദ്ദേഹം എക്സ് പ്ലാറ്റ്ഫോമില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കുന്നു.