ആലുവയിൽ ഉറങ്ങിക്കിടന്ന എട്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതി മുൻപും ബലാത്സംഗ കേസിലെ പ്രതിയാണെന്ന് സൂചന. പ്രതിയെന്ന് സംശയിക്കുന്ന തിരുവനന്തപുരം സ്വദേശിക്കെതിരെ രണ്ട് വർഷം മുമ്പ് പാറശ്ശാല പൊലീസ് കേസെടുത്തിരുന്നു. മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ പീഡിപ്പിച്ചുവെന്നായിരുന്നു ആരോപണം. ഒട്ടേറെ മോഷണക്കേസുകളിലും ഇയാൾ പ്രതിയാണ്.
ഇയാൾ സ്ഥിരം കുറ്റവാളിയാണെന്നും മോഷണക്കേസിലടക്കം പിടിയിലായിട്ടുണ്ടെന്നുമാണ് പൊലീസ് സംശയിക്കുന്നത്. പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയ ഇയാൾ ഈ വീട്ടിൽ നിന്നും മൊബൈൽ ഫോൺ മോഷണം നടത്തിയിട്ടുണ്ട് എന്നാണ് വിവരം. മുൻപും മൊബൈൽ ഫോൺ മോഷണം ഉൾപ്പടെ ഒട്ടേറെ കേസുകളിൽ ഇയാൾ പ്രതിയായിട്ടുണ്ടെന്നാണ് പൊലീസ് നൽകുന്ന സൂചന.നേരത്തെ പ്രതിയെന്നു സംശയിക്കുന്നയാളുടെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ടിരുന്നു. ഇതിൽ നിന്നാണ് പ്രതി തിരുവനന്തപുരം സ്വദേശിയാണെന്ന് പൊലീസിന് സൂചന ലഭിച്ചത്.
വീട്ടിൽ ഉറങ്ങി കിടന്ന എട്ടുവയസുകാരിയെ പുലർച്ചെ രണ്ട് മണിയോടെയാണ് തട്ടിക്കൊണ്ട് പോയി ബലാൽസംഗം ചെയ്ത വാർത്ത ഇന്ന് പുലർച്ചെയാണ് പുറത്തുവന്നത്. കാണാതായ കുട്ടിയെ നാട്ടുകാരുടെ തിരച്ചിലിന് ഒടുവിൽ കുട്ടിയെ ഗുരുതര പരിക്കുകളോടെ പാടത്തിനു സമീപം കണ്ടെത്തുകയായിരുന്നു. ചാത്തൻപുറത്ത് താമസിക്കുന്ന അതിഥി തൊഴിലാളികളുടെ മകളെയാണ് അർദ്ധരാത്രി ഉറങ്ങിക്കിടന്നപ്പോൾ തട്ടിക്കൊടുപോയത്. ജനൽവഴി കൈയ്യിട്ട് വാതിൽ തുറന്ന പ്രതി കുട്ടിയുമായി പുറത്തിറങ്ങിയശേഷം വാതിൽ പുറത്തുനിന്ന് പൂട്ടി കടന്നുകളയുകയായിരുന്നു.