പാട്യം: കുടുംബ വഴക്കിനെ തുടർന്ന് അനുജനെയും അനുജന്റെ ഭാര്യയെയും മകനെയും തീകൊളുത്തിയശേഷം ജ്യേഷ്ഠൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന അനുജനും മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന അനുജൻ പത്തായക്കുന്ന് ഈരായി പറമ്പത്ത് ‘ശ്രീനാരായണ’യിൽ രജീഷാണ് (40) ശനിയാഴ്ച വൈകീട്ട് മരിച്ചത്.
ഗുരുതരമായി പൊള്ളലേറ്റ അനുജന്റെ ഭാര്യ നേരത്തേ മരിച്ചിരുന്നു. ജൂലായ് രണ്ടിനായിരുന്നു നാടിനെ നടുക്കിയ സംഭവം. രജീഷും ഭാര്യ സുബിനയും മകൻ ആറു വയസ്സുകാരൻ ദക്ഷൻ തേജും വീട്ടിൽ ഭക്ഷണം കഴിക്കുന്നതിനിടെ ജ്യേഷ്ഠൻ രഞ്ജിത്ത് (41) ഇവരുമായി വഴക്കുകൂടുകയും ഫർണിച്ചർ പണിക്ക് ഉപയോഗിക്കുന്ന ‘തിന്നർ’ ഒഴിച്ച് തീകൊളുത്തുകയുമായിരുന്നു. രജീഷിനും ഭാര്യയ്ക്കും മകനും ഗുരുതരമായി പൊള്ളലേറ്റു. സംഭവശേഷം രഞ്ജിത്ത് കിടപ്പുമുറിയിൽ കയറി വാതിലടച്ച് തൂങ്ങിമരിക്കുകയായിരുന്നു.
ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ഇവരെ ആശുപത്രിയിലാക്കിയത്. പൊള്ളലേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്ന രജീഷിന്റെ ഭാര്യ സുബിന (35) ജൂലായ് മൂന്നിന് രഞ്ജിത്തിന്റെ സംസ്‌കാര ചടങ്ങുകൾക്കിടെയാണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ മകൻ ദക്ഷൻ തേജ് മെഡിക്കൽ കോളജിൽ ചികിത്സയിലായാണ്. മൂത്ത മകൻ 12 വയസ്സുകാരൻ സൂര്യ തേജ് സംഭവ സമയത്ത് സുബിനയുടെ വീട്ടിലായിരുന്നു.
രഞ്ജിത്തും രജീഷും ആശാരിപ്പണിക്കാരാണ്. പാത്തിപ്പാലത്ത് ഫർണിച്ചർ നിർമ്മാണകേന്ദ്രം നടത്തിവരികയായിരുന്നു ഇരുവരും. രജീഷിന്റെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കയാണ്. മൃപോസ്റ്റ്മോർട്ടത്തിനുശേഷം ഞായറാഴ്ച ഉച്ചകഴിഞ്ഞ് വള്ള്യായി തണൽ വാതകശ്മശാനത്തിൽ സംസ്‌കരിക്കും. പത്തായക്കുന്നിലെ പരേതനായ തയ്യിൽ നാരായണന്റെയും നളിനിയുടെയും മക്കളാണ് മരിച്ച രഞ്ജിത്തും രജീഷും.