ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വൈ.ആർ റസ്റ്റമിനെതിരെ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ വീണ്ടും കോടതിയിലേക്ക്. തനിക്കെതിരെ വ്യാജ പരാതി ഉണ്ടാക്കാൻ റസ്റ്റം ഗൂഢാലോചന നടത്തിയതെന്നാണ് സുധാകരൻ്റെ പരാതി. കളമശ്ശേരി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാവും ക്രിമിനൽ-സിവിൽ കേസുകൾ ഫയൽ ചെയ്യുക.
മോൻസൺ മാവുങ്കൽ പ്രതിയായ പോക്‌സോ കേസിൽ തൻ്റെ പേര് പരാമർശിച്ച സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും ദേശാഭിമാനി പത്രത്തിനും എതിരെ മാനനഷ്ടക്കേസ് നൽകിയതിന് പിന്നാലെയാണ് കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വൈ.ആർ റസ്റ്റമിനെതിരെയും കെ സുധാകരൻ പരാതി നൽകാനൊരുങ്ങുന്നത്. തനിക്കെതിരെ വ്യാജ പരാതി ഉണ്ടാക്കാൻ റസ്റ്റം ഗൂഢാലോചന നടത്തിയതെന്നാണ് സുധാകരൻ്റെ ആരോപണം.
കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിലേക്ക് കൊണ്ടുപോകും വഴി, വാഹനത്തിൽ വെച്ച് തന്നെ ഭീഷണിപ്പെടുത്തുകയും സുധാകരനെതിരെ പരാതി എഴുതി നൽകണമെന്ന് റസ്റ്റം ആവശ്യപ്പെടുകയും ചെയ്തതായി മോൻസൺ വെളിപ്പെടുത്തിയിരുന്നു. പ്രസ്തുത പരാതിക്ക് പിന്നാലെയാണ് തന്നെ കേസിൽ കുടുക്കാൻ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ആരോപിച്ച് കെ സുധാകരൻ രംഗത്തെത്തിയത്. ഗൂഢാലോചനയിൽ റസ്റ്റം, ഗോവിന്ദൻ, ദേശാഭിമാനി എന്നിവർക്ക് പങ്കുണ്ടെന്നും സുധാകരൻ ആരോപിക്കുന്നു.
ഡിവൈഎസ്പി റാങ്കിലുള്ള ഒരാൾ വ്യാജ പരാതി ഉണ്ടാക്കാൻ പ്രതിയെ ഭീഷണിപ്പെടുത്തിയെന്ന ഗുരുതര ആരോപണത്തിലേക്ക് സുധാകരൻ വിരൽ ചൂണ്ടുന്നത്. സംഭവം നടന്നത് കളമശ്ശേരിയിൽ ആയതിനാൽ നേരിട്ട് കോടതിയിൽ എത്തി പരാതി നൽകാനാണ് തീരുമാനം. കളമശ്ശേരി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാവും ക്രിമിനൽ-സിവിൽ കേസുകൾ ഫയൽ ചെയ്യുക. അടുത്ത ദിവസം തന്നെ കോടതിയെ സമീപിക്കാനാണ് കെപിസിസി അധ്യക്ഷന്റെ തീരുമാനം.