വൈശാഖ് നെടുമല
ദുബായ്: എമിറേറ്റൈസേഷൻ നിയമങ്ങൾ ലംഘിച്ചതായി കണ്ടെത്തിയ 441 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് യുഎഇ മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം അറിയിച്ചു. ജൂലൈ 19-നാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്
2022-ന്റെ രണ്ടാം പകുതി മുതൽ 2023 ജൂലൈ 18 വരെയുള്ള കാലയളവിൽ നടന്നിട്ടുള്ള എമിറേറ്റൈസേഷൻ നിയമങ്ങളുടെ ലംഘനമാണ് കണ്ടെത്തിയിരിക്കുന്നത്. ഇതിൽ 436 സ്ഥാപനങ്ങൾ എമിറാത്തികളെ നിയമിച്ചതായി വ്യാജ രേഖകൾ നിർമ്മിച്ചതായാണ് കണ്ടെത്തിയത്. അഞ്ച് സ്ഥാപനങ്ങൾ, അവർ പാലിക്കേണ്ടതായ എമിറേറ്റൈസേഷൻ ലക്ഷ്യങ്ങളിൽ കൃത്രിമം കാണിച്ചതായി കണ്ടെത്തിയിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.
നാഫിസ് ആനുകൂല്യങ്ങൾ ലഭിക്കുന്നതിനായി എമിറാത്തികളെ നിയമിച്ചതായി വ്യാജ രേഖകൾ നിർമ്മിച്ച കമ്പനികൾക്കെതിരെ, ഇത്തരത്തിൽ വ്യാജമായി നിയമിക്കപ്പെട്ടതായി രേഖകൾ നിർമ്മിച്ചിട്ടുള്ള, ഓരോ എമിറാത്തി ജീവനക്കാരനും 20000 മുതൽ ഒരു ലക്ഷം വരെ ദിർഹം പിഴ ചുമത്തുന്നതാണ്.