തിരുവഞ്ചൂർ: മുറിവേറ്റ കാലിലെ വ്രണം ശ്രദ്ധിക്കാതെ അസ്ഥിയുടെ പൊട്ടലിനു പ്ലാസ്റ്റർ ഇട്ടതിനെത്തുടർന്ന് വിദ്യാർത്ഥിയുടെ കാലിൽ വലിയ വ്രണം രൂപപ്പെട്ടു. കുട്ടിയുടെ കാലിൽ വേദന കൂടിയതോടെ സ്വകാര്യ ആശുപത്രിയിൽ നടത്തിയ എക്‌സറേ പരിശോധനയിൽ കുട്ടിയുടെ അസ്ഥിക്ക് പൊട്ടൽ ഇല്ലെന്നും കാലെലെ വ്രണം വലുതായി എന്നും കണ്ടെത്തി. ഇതേ തുടർന്ന് അധികൃതർക്കു പരാതി നൽകാൻ ഒരുങ്ങുകയാണ് കുട്ടിയുടെ വീട്ടുകാർ.
കളപ്പുരയ്ക്കൽ അജിയുടെ മകനും ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയുമായ ജോർജിൻ കെ.അജിയുടെ (14) കാലിലാണ് വലിയ വ്രണം ഉണ്ടായത്. ഫുട്‌ബോൾ കളിക്കിടെ വീണതിനെത്തുടർന്ന് കഴിഞ്ഞ മെയ് 2ന് കോട്ടയം ജില്ലാ ആശുപത്രിയിൽ ചികിത്സയ്ക്കു ജോർജിനെ പ്രവേശിപ്പിച്ചിരുന്നു. എക്‌സ്‌റേ എടുത്ത ശേഷം കാലിൽ പൊട്ടലുണ്ടെന്നു പറഞ്ഞു പ്ലാസ്റ്ററിട്ട് വിട്ടയച്ചു. കാലിനു വേദന കൂടിയതിനെത്തുടർന്ന് ഒരാഴ്ച കഴിഞ്ഞു വീണ്ടും ആശുപത്രിയിൽ എത്തി.
ഇതോടെ മെഡിക്കൽ കോളജിൽ കൊണ്ടുപോകാൻ ജില്ലാ ആശുപത്രിയിൽ നിന്നു നിർദേശിച്ചു. തുടർന്നു വീട്ടുകാർ സ്വകാര്യ ആശുപത്രിയിൽ എത്തി പരിശോധിച്ചപ്പോഴാണ് പ്ലാസ്റ്ററിട്ട കാലിലെ മുറിവ് വലിയ വ്രണമായെന്നു കണ്ടെത്തിയത്. സ്വകാര്യ ആശുപത്രിയിൽ എക്സ്‌റേ പരിശോധിച്ചപ്പോൾ അസ്ഥിക്കു പൊട്ടൽ ഇല്ലെന്നു കണ്ടെത്തിയെന്നും ബന്ധുക്കൾ പറഞ്ഞു. ജില്ലാ ആശുപത്രിയിൽ നിന്നുണ്ടായ അനാസ്ഥയ്‌ക്കെതിരെ അധികൃതർക്കു പരാതി നൽകാൻ ഒരുങ്ങുകയാണ് രക്ഷിതാക്കൾ