മകളെ ക്രൂരമായി മര്‍ദ്ദിച്ച് ബാത്ത് ടബ്ബില്‍ മുക്കി കൊലപ്പെടുത്തിയ അമ്മയ്ക്ക് ജീവപര്യന്തം തടവിന് വിധിച്ച് ദുബായ് ക്രിമിനല്‍ കോടതി

0

മകളെ ക്രൂരമായി മര്‍ദ്ദിച്ച് ബാത്ത് ടബ്ബില്‍ മുക്കി കൊലപ്പെടുത്തിയ അമ്മയ്ക്ക് ജീവപര്യന്തം തടവിന് വിധിച്ച് ദുബായ് ക്രിമിനല്‍ കോടതി. പത്ത് വയസുകാരിയായ മകളെ ബാത്ത്ടബ്ബിലെ വെള്ളത്തില്‍ കൊലപ്പെടുത്തിയ ശേഷം ഇവര്‍ തന്നെ സമീപത്തെ പൊലീസ് സ്റ്റേഷനില്‍ വിളിച്ച് സഹായം തേടുകയായിരുന്നു.

മകളെ വില്ലയിലെ വീട്ടിലുളള ബാത്ത്ടബ്ബില്‍ മുങ്ങിയ നിലയില്‍ കണ്ടെത്തിയെന്നും സഹായം വേണമെന്നായിരുന്നു 38കാരിയായ ഇവര്‍ പൊലീസിനെ അറിയിച്ചത്. പൊലീസ് സംഭവസ്ഥലത്തെത്തി പരിശോധിക്കുമ്പോള്‍ 10 വയസുകാരി മരിച്ച നിലയിലായിരുന്നു. എന്നാല്‍ ചോദ്യം ചെയ്യലില്‍ വീട്ടുജോലിക്കാരനാണ് മകളെ കൊലപ്പെടുത്തിയതെന്നും താന്‍ രണ്ട് വയസുകാരിയായ മകള്‍ക്കൊപ്പമായിരുന്നു ഈ സമയം ഉണ്ടായിരുന്നതെന്നും ഇവര്‍ പൊലീസിന് മൊഴി നല്‍കി. എന്നാല്‍ പൊലീസ് പരിശോധനയില്‍ വീട്ടുജോലിക്കാരന്‍ രാജ്യം വിട്ടതായി കണ്ടെത്തുകയും പിന്നീട് സ്വന്തം രാജ്യത്തെ വിമാനത്താവളത്തില്‍ നിന്ന് തന്നെ പൊലീസ് വീട്ടുജോലിക്കാരനെ പിടികൂടുകയും ചെയ്തു.

ശേഷം നടത്തിയ ചോദ്യം ചെയ്യലിലാണ് അമ്മയാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്ന വിവരം പുറത്തുവന്നത്. കൊലപാതകക്കുറ്റം നിഷേധിച്ച വീട്ടുജോലിക്കാരന്‍ അമ്മ കുട്ടിയെ പല രീതിയില്‍ പീഡിപ്പിച്ചിരുന്നതായി പൊലീസിനെ അറിയിച്ചു. ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് കുട്ടികളെ സ്‌കൂളില്‍ കൊണ്ടുപോവുന്നതിനും വീട്ടുജോലിക്കുമായി തന്നെ എമിറൈറ്റിലേക്ക് കൊണ്ടുവന്നത്. അമ്മ പെണ്‍കുട്ടിയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നതായും ഇയാള്‍ പറഞ്ഞു. കൊലപാതകം നടന്ന ദിവസം ഇവര്‍ മകളെ മുറിയില്‍ പൂട്ടിയിടുന്നതിന് താന്‍ സാക്ഷിയാണെന്നും ഇയാള്‍ മൊഴി നല്‍കി. സ്‌കൂളിലേക്ക് കുട്ടിയെ കൊണ്ടുപോകാനായി ചെന്ന സമയത്ത് കുട്ടിയെ കിടപ്പുമുറിയില്‍ കണ്ടെത്താന്‍ സാധിച്ചില്ല. ബാത്ത്‌റൂമില്‍ ശബ്ദം കേട്ട് ചെല്ലുമ്പോള്‍ കുട്ടി അബോധാവസ്ഥയിലായിരുന്നു.

തുടര്‍ന്ന് അമ്മയോട് മകള്‍ ബാത്ത് ടബ്ബില്‍ ബോധം കെട്ട് കിടക്കുന്ന വിവരം പറഞ്ഞപ്പോള്‍ അവരെ അത് ബാധിച്ചതായി തോന്നിയില്ല. അമ്മയ്ക്ക് കുട്ടി മരിച്ചതായി തോന്നിയെന്നും പറഞ്ഞിട്ടും ഭാവവ്യത്യസമുണ്ടായിരുന്നില്ല. താന്‍ ഈ സംഭവത്തില്‍ പ്രതിയാവുമോയെന്ന പേടി നിമിത്തമാണ് നാട് വിടാന്‍ ശ്രമിച്ചതെന്നും വീട്ടുജോലിക്കാരന്‍ പറഞ്ഞു. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ നടന്ന പൊലീസ് ചോദ്യം ചെയ്യലിലാണ് അമ്മ കുറ്റം സമ്മതിച്ചത്. കുറ്റകൃത്യം നടന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടും പൊലീസിനെ വിവരമറിയിക്കാത്തതിന് വീട്ടുജോലിക്കാരനെ ഒരു മാസത്തെ തടവിന് ശേഷം നാടുകടത്താനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here