ഈ വര്‍ഷം മുതല്‍ ഗ്രേസ്‌ മാര്‍ക്ക്‌ നല്‍കും: മന്ത്രി വി. ശിവന്‍കുട്ടി

0


ആലപ്പുഴ: ഈ വര്‍ഷം മുതല്‍ വിദ്യാര്‍ഥികള്‍ക്ക്‌ കാലോചിതമായി പരിഷ്‌കരിച്ച ഗ്രേസ്‌ മാര്‍ക്ക്‌ നല്‍കുമെന്ന്‌ മന്ത്രി വി. ശിവന്‍കുട്ടി. സംസ്‌ഥാനത്തെ ഒന്നു മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളുടെ പുസ്‌തക വിതരണത്തിന്റെ സംസ്‌ഥാന തല ഉദ്‌ഘാടനം ആലപ്പുഴ ലജനത്തുല്‍ മുഹമ്മദീയ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. കോവിഡ്‌ കാരണം കഴിഞ്ഞ വര്‍ഷങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക്‌ ഗ്രേസ്‌ മാര്‍ക്ക്‌ നല്‍കിയിരുന്നില്ല. ഇത്‌ സംബന്ധിച്ച്‌ വിദ്യാര്‍ഥികള്‍ നല്‍കിയ നിവേദനം പരിഗണിച്ച ശേഷമാണ്‌ ഗ്രേസ്‌ മാര്‍ക്ക്‌ നല്‍കാമെന്ന പ്രഖ്യാപനം മന്ത്രി നിര്‍വഹിച്ചത്‌.
കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ്‌ സ്‌കൂള്‍ അധ്യയന വര്‍ഷം ആരംഭിക്കുന്നതിനും രണ്ട്‌ മാസം മുന്‍പ്‌ തന്നെ പാഠപുസ്‌തകങ്ങള്‍ വിതരണം ചെയ്യുന്നതെന്ന്‌ മന്ത്രി പറഞ്ഞു. വിദ്യാര്‍ഥികള്‍ക്കുള്ള യൂണിഫോമിന്റെ വിതരണോദ്‌ഘാടനവും നിര്‍വഹിച്ചു. വേനല്‍ അവധിക്കാലത്ത്‌ കുട്ടികള്‍ക്ക്‌ അഞ്ച്‌ കിലോ അരി നല്‍കുന്ന പദ്ധതിക്ക്‌ 29-ാം തീയതി ബീമാപള്ളി സ്‌കൂളില്‍ തുടക്കമിടുമെന്നും മന്ത്രി പറഞ്ഞു.
മൂന്ന്‌ വാല്യങ്ങളായി സംസ്‌ഥാനത്ത്‌ 4.90 കോടി പുസ്‌തകങ്ങളാണ്‌ ആവശ്യം. ഇതില്‍ ആദ്യ വാല്യമായ 2.81 കോടി പാഠപുസ്‌തകങ്ങളാണ്‌ ഇപ്പോള്‍ വിതരണം ചെയ്യുന്നത്‌. ഇതിന്റെ സുഗമമായ വിതരണത്തിനായി 14 ജില്ലാ ഹബ്ബുകളും 3313 സൊസൈറ്റികളും 13,300 സ്‌കൂളുകളും സജ്‌ജമാക്കിയിട്ടുണ്ട്‌.
പ്ലസ്‌ വണ്‍ പ്രവേശനം സംബന്ധിച്ച്‌ ചില പ്രശ്‌നങ്ങളുണ്ട്‌. ചില സ്‌ഥലങ്ങളില്‍ സീറ്റുകള്‍ അധികമായി ഒഴിഞ്ഞു കിടക്കുകയാണ്‌. മറ്റ്‌ സ്‌ഥലങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക്‌ ആനുപാതികമായി സീറ്റുകള്‍ ഇല്ല. ഇത്‌ പഠിക്കുന്നതിന്‌ സര്‍ക്കാര്‍ ഒരു സമിതിയെ നിയോഗിച്ചിട്ടുണ്ട്‌.
സര്‍ക്കാര്‍, എയിഡഡ്‌ സ്‌കൂളുകളില്‍ സൗജന്യമായാണ്‌ പുസ്‌തകങ്ങള്‍ നല്‍കുന്നത്‌. പണം അടയ്‌ക്കുന്ന മുറയ്‌ക്ക്‌ അണ്‍ എയിഡഡ്‌ സ്‌കൂളുകള്‍ക്കും പുസ്‌തകങ്ങള്‍ നല്‍കും. ഏകദേശം 100 കോടിയിലധികം രൂപയാണ്‌ പാഠപുസ്‌തക അച്ചടി, വിതരണം എന്നീ ഇനത്തില്‍ ഓരോ വര്‍ഷവും സര്‍ക്കാര്‍ ചെലവഴിക്കുന്നത്‌.
സര്‍ക്കാര്‍/എയ്‌ഡഡ്‌ സ്‌കൂളുകളിലെ ഏകദേശം 38 ലക്ഷം കുട്ടികള്‍ക്കാണ്‌ ഇതിന്റെ പ്രയോജനം ലഭിക്കുന്നത്‌.- മന്ത്രി കൂട്ടിച്ചേര്‍ത്തു.
കൃഷിമന്ത്രി പി. പ്രസാദ്‌ അധ്യക്ഷത വഹിച്ചു. മന്ത്രി സജി ചെറിയാന്‍ മുഖ്യാതിഥിയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here