തൃശൂര്‍: കഴിഞ്ഞ രണ്ടുമാസത്തോളമായി വിശ്രമമില്ലാതെ ഒപ്പമുണ്ടായിരുന്ന ഡ്രൈവര്‍ എംകെ അശോകന് വിശ്രമിക്കാന്‍ അവസരം കൊടുത്ത്, നിശ്ശബ്ദ പ്രചാരണ ദിവസം സ്ഥാനാര്‍ഥി കെഎസ്ആര്‍ടിസി ബസ്സില്‍ കയറി. തെരഞ്ഞെടുപ്പുകാലത്ത് ബസ്സില്‍ സ്ഥാനാര്‍ഥിയെ കണ്ട പലര്‍ക്കും ആശ്ചര്യം, ഇതെന്താണ് ഇങ്ങനെ? പ്രൊഫ. സി രവീന്ദ്രനാഥ് പക്ഷേ, അങ്ങനെയാണ്.
വ്യാഴാഴ്ച രാവിലെ എട്ടോടെ തൃശൂരില്‍ നിന്ന് ചേര്‍ത്തലയിലേക്കുള്ള കെഎസ്ആര്‍ടിസി ബസിലാണ് ചാലക്കുടിയിലെ ഇടതു സ്ഥാനാര്‍ഥി യാത്രക്കാരനായത്. ഓടിക്കയറിയ രവീന്ദ്രനാഥിനു കിട്ടിയത് ഏറ്റവും പിന്നിലെ സീറ്റ്.പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രണ്ട് മാസമായി രാവിലെ അഞ്ച് മണിക്കായിരുന്നു യാത്ര ആരംഭിച്ചിരുന്നത്. കൊട്ടിക്കലാശം കഴിഞ്ഞെങ്കിലും തെരഞ്ഞെടുപ്പ് ദിവസവും വന്‍ തിരക്കായിരിക്കുമെന്നതിനാല്‍ നിശബ്ദ പ്രചാരണത്തിന്റെ ദിവസമായിരുന്ന വ്യാഴാഴ്ച വൈകി വന്നാല്‍ മതി എന്നും അതുവരെയുള്ള യാത്ര താന്‍ നോക്കിക്കോളാം എന്നുമായിരുന്നു അശോകനോട് രവീന്ദ്രനാഥ് പറഞ്ഞത്. കഴിഞ്ഞ 17 വര്‍ഷമായി രവീന്ദ്രനാഥിന്റെ സന്തത സഹചാരിയാണ് അശോകന്‍.
ചാലക്കുടിയിലെ ക്ലേരിയന്‍ കോണ്‍വെന്റിലെ കന്യാസ്ത്രീയായിരുന്ന സി. ഹെര്‍മാസിന്റെയും നായരങ്ങാടി തണ്ടാം പറമ്പില്‍ ദാസന്റെയും മരണാനന്തര കര്‍മ്മങ്ങളില്‍ പങ്കെടുക്കാമെന്ന് വാക്ക് നല്‍കിയിരുന്നതിനാല്‍ ബസില്‍ പോകാന്‍ തീരുമാനിക്കുകയായിരുന്നു. രാവിലെ തൃശൂര്‍ കേരള വര്‍മ കോളജിന് സമീപത്തെ വീട്ടില്‍ നിന്ന് ഓട്ടോറിക്ഷയില്‍ കെ.എസ്.ആര്‍.ടി.സി സ്റ്റാന്റില്‍ എത്തി ബസില്‍ കയറി പോവുകയായിരുന്നു. അപ്രതീക്ഷിതമായി സ്ഥാനാര്‍ഥിിയെ കണ്ടതോടെ ആദ്യം അമ്പരപ്പില്‍ ആയെങ്കിലും പിന്നീട് കുശലാന്വേഷണങ്ങളും രാഷ്ട്രീയം പറച്ചിലുമായി മറ്റു യാത്രക്കാരും ഒപ്പം കൂടി.
ചാലക്കുടിയില്‍ മുന്‍ എംഎല്‍എ ബി.ഡി ദേവസിയും, സി.പി.എം ചാലക്കുടി ഏരിയ സെക്രട്ടറി കെ.എസ് അശോകനും ചേര്‍ന്ന് സ്വീകരിച്ച് മറ്റൊരു വാഹനത്തിലായിരുന്നു സന്ദര്‍ശന സ്ഥലങ്ങളിലേക്ക് എത്തിച്ചത്. നിശബ്ദ പ്രചാരണത്തിന്റെ മണിക്കൂറുകളില്‍ മണ്ഡലത്തിലെ ചില മരണവീടുകളിലും മറ്റും സന്ദര്‍ശിക്കാനായിരുന്നു സി. രവീന്ദ്രനാഥ് സമയം കണ്ടെത്തിയത്.