ഇടുക്കി: അടിമാലിയിൽ വഴിയിൽ കിടന്നു കിട്ടിയ മദ്യം കുടിച്ച സംഭവത്തിൽ ചികിത്സയിലായിരുന്ന ഒരാൾ മരിച്ചു. അടിമാലി സ്വദേശി കുഞ്ഞുമോൻ ആണ് മരിച്ചത്. അഫ്സരകുന്നിൽ നിന്നാണ് ഇവർക്ക് മദ്യം കിടന്നു കിട്ടിയത്. മദ്യത്തിൽ കീടനാശിനിയുടെ അംശം കണ്ടെത്തിയിരുന്നു. മൂന്നുപേരാണ് മദ്യം കുടിച്ചത്. ഇതിൽ അനില്‍കുമാര്‍, മനോജ് എന്നിവർ ഇപ്പോഴും ചികിത്സയിലാണ്.
മദ്യക്കുപ്പി വഴിയില്‍ കിടന്നു കിട്ടിയെന്നും കുടിച്ചെന്നുമാണ് യുവാക്കള്‍ അടിമാലി പോലീസിനോടു പറഞ്ഞിരിക്കുന്നത്. രാവിലെ ഏഴരയോടെ മൂന്നുപേരും ഒരുമിച്ച് പോകുന്നതിനിടെ വഴിയില്‍ കിടന്ന് ഒരു കുപ്പി മദ്യം കിട്ടി. ഇത് തങ്ങള്‍ കുടിച്ചെന്നാണ് യുവാക്കള്‍ പറയുന്നത്. ആദ്യം ക്ഷീണം അനുഭവപ്പെട്ടത് കുഞ്ഞുമോനും അനില്‍കുമാറിനുമാണ്. തുടര്‍ന്ന് ഇവര്‍ ഇരുവരും അടിമാലി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. തുടര്‍ന്ന് ഇവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു.
ഇതിനു പിന്നാലെയാണ് മനോജിനും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതും അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതും. പിന്നീട് മനോജിനെയും കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. സംഭവത്തില്‍ അടിമാലി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മദ്യം എങ്ങനെ വഴിയരികില്‍ എത്തിയെന്നും മദ്യത്തില്‍ കീടനാശിനി എങ്ങനെ വന്നെന്നും ഉള്‍പ്പെടെ പൊലീസ് പരിശോധിക്കും.