ആ ഒറ്റ ചരിത്രം അര്‍ജന്‍റീനയ്ക്ക് നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല, മെസിപ്പടയ്ക്ക് തോല്‍ക്കാനാവില്ല!

0

ദോഹ: സെമിയിലെത്തിയാൽ ഫൈനല്‍ കളിക്കുക എന്നതാണ് അര്‍ജന്‍റീനയുടെ ലോകകപ്പ് ചരിത്രം. ഒരു ജയവും ഒരു തോൽവിയുമാണ് സെമിയിലെ ക്രൊയേഷ്യന്‍ റെക്കോര്‍ഡ്. ലോകകപ്പ് തുടങ്ങിയ 1930 മുതൽ വമ്പന്‍ പോരില്‍ എന്നും പറഞ്ഞു കേൾക്കുന്ന പേരാണ് അർജന്‍റീന. 22 ലോകകപ്പിൽ പതിനെട്ടിലും അർജന്‍റീന കളിച്ചു. അഞ്ച് തവണ ഫൈനലിലെത്തിയപ്പോൾ രണ്ട് തവണ കിരീടം നേടാനും സാധിച്ചു. ഒരിക്കൽ പോലും സെമിയിൽ കാലിടറിയിട്ടില്ലെന്ന റെക്കോർഡും ലാറ്റിനമേരിക്കൻ കരുത്തർക്ക് ഖത്തറില്‍ തുണയേകുന്നുണ്ട്.

1930ലെ ഒന്നാം ലോകകപ്പിൽ സെമിയിലെത്തിയ അർജന്‍റീനയ്ക്ക് എതിരാളിയായെത്തിയത് അമേരിക്കയാണ്. 6.1ന്‍റെ ജയത്തോടെ ഫൈനലിലെത്തിയ അ‍ർജന്‍റീന ഉറുഗ്വെയ്ക്ക് മുന്നിൽ വീണു. 48 വർഷത്തെ ഇടവേളയ്ക്ക് ശേഷം 1978ൽ സെമിയിലെത്തിയപ്പോൾ കിരീടവുമായാണ് അർജന്‍റീന മടങ്ങിയത്. 1986ൽ മറഡോണയുടെ നേതൃത്വത്തിൽ ഇറങ്ങിയപ്പോൾ ബെൽജിയത്തെ സെമിയിൽ വീഴ്ത്തിയ അർജന്റീന ഫൈനലിൽ വെസ്റ്റ് ജർമ്മനിയെ കീഴടക്കി രണ്ടാം വട്ടം കിരീടം ചൂടി. 1990ൽ ഇറ്റലിയെ ഷൂട്ടൗട്ടിൽ വീഴ്ത്തിയാണ് അർജന്‍റീന സെമി കടന്നത്.

പക്ഷേ, ജർമ്മനിക്ക് മുന്നിൽ ഫൈനലിൽ വീണു. ഏറ്റവുമൊടുവിൽ അർജന്‍റീന സെമി കളിച്ചത് 2014ലാണ്. നെതർലൻഡ്സിനെ വീഴ്ത്തി ഫൈനലിലെത്തിയ മെസിയുടെ അർജന്‍റീനയ്ക്ക് ജർമ്മനിക്ക് മുന്നിൽ വീണും കാലിടറി. 1998ൽ ആദ്യമായി സെമിയിലെത്തിയ ക്രൊയേഷ്യ ഫ്രാൻസിന് മുന്നിൽ പൊരുതി വീണു. കഴിഞ്ഞ ലോകകപ്പിൽ സെമി കടന്നപ്പോഴും ഫൈനലിൽ ഫ്രാൻസ് തന്നെയായിരുന്നു ക്രൊയേഷ്യയുടെ വില്ലൻ. ഖത്തറില്‍ ആദ്യ മത്സരത്തിൽ സൗദിയോട് തോറ്റ ശേഷം മികച്ച ഫോമിലുള്ള അർജന്റീന ക്വാർട്ടറിൽ നെതർലാൻഡ്സിനെ മറിക‌ടന്നാണ് എത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here