തിരുവനന്തപുരം: പേരൂര്‍ക്കട വഴയിലയില്‍ പങ്കാളിയെ നടുറോഡില്‍ വെട്ടിക്കൊന്ന കേസിലെ പ്രതി തൂങ്ങിമരിച്ച നിലയില്‍. പൂജപ്പുര ജില്ലാജയിലിലെ ശുചിമുറിയിലാണ് പ്രതി രാജേഷിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കൈലിയില്‍ കെട്ടിതൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. വ്യാഴാഴ്ച രാവിലെയായിരുന്നു തിരക്കുള്ള റോഡില്‍ പങ്കാളിയായിരുന്ന സിന്ധുവിനെ രാജേഷ് വെട്ടിക്കൊലപ്പെടുത്തിയത്.
പേരൂര്‍ക്കട വഴയിലയില്‍ വ്യാഴാഴ്ച രാവിലെയായിരുന്നു നാടിനെ നടുക്കിയ കൊലപാതകം അരങ്ങേറിയത്. റോഡ്‌അരികിലൂടെ നടന്നു വരികെയായിരുന്ന സിന്ധുവിനെ തടഞ്ഞു നിര്‍ത്തി കഴുത്തിനും തലയ്‌ക്കും രാജേഷ് വെട്ടുകയായിരുന്നു. വെട്ടേറ്റ സിന്ധുവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
രാജേഷും സിന്ധുവും വഴയിലയില്‍ ഒരുമിച്ചായിരുന്നു താമസിച്ചിരുന്നത്.സിന്ധു വിവാഹ മോചിതയായിരുന്നു. ഭര്‍ത്താവില്ലാത്ത സിന്ധുവിനൊപ്പം നേരത്തെ വിവാഹിതനായ രാജേഷ് താമസം തുടങ്ങുകയായിരുന്നു. സിന്ധുവിന് ഒരു മകളുണ്ട്. മകളുടെ വിവാഹം അടുത്ത കാലത്ത് നടന്നിരുന്നു. സിന്ധുവും രാജേഷും ചേര്‍ന്നാണ് വിവാഹം നടത്തിയത്. അതിന് ശേഷം ഇവര്‍ക്കിടയില്‍ പ്രശ്‌നമുണ്ടായി. തന്റെ പണവും സ്വത്തുമെല്ലാം സിന്ധു തട്ടിയെടുക്കാന്‍ ശ്രമിച്ചെന്നായിരുന്നു രാജേഷിന്റെ ആരോപണം. നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തില്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചയും നടന്നിരുന്നെങ്കിലും പരിഹാരമുണ്ടായില്ല.രാജേഷിനെ ഇനി തനിക്ക് വേണ്ടെന്ന് സിന്ധു പഞ്ചായത്തിലെ ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ പറഞ്ഞു. ഇതോടെ രാജേഷിന് പകയായി.
തുടര്‍ന്ന് ഇയാള്‍ സമീപത്തെ മറ്റൊരു വീട്ടില്‍ തനിച്ച് താമസം തുടങ്ങി.സിന്ധുവും രാജേഷും തമ്മിലുള്ള തര്‍ക്കം പോലീസ് സ്‌റ്റേഷനിലും എത്തിയിരുന്നു. പ്രശ്‌നമുണ്ടാക്കരുതെന്ന് പറഞ്ഞ് പൊലീസ് രണ്ടു പേരേയും പറഞ്ഞു വിടുകയായിരുന്നു. ഈ തര്‍ക്കങ്ങളുടെ തുടര്‍ച്ചയായാണ് കൊലപാതകം