കട്ടപ്പന:ആധാരം എഴുതുന്നതിന് കക്ഷികളിൽ നിന്നും കൈക്കൂലി വാങ്ങുന്ന സംഭവത്തിൽ രജിസ്ട്രാർ ഓഫീസ് ജീവനക്കാരന് സസ്‌പെൻഷൻ. രജിസ്റ്ററിൽ രേഖപ്പെടുത്തിയതിനേക്കാൾ ഉയർന്ന തുക വിജിലൻസ് കണ്ടെത്തിയതോടെയാണ് കട്ടപ്പന സബ് രജിസ്ട്രാർ ഓഫിസിലെ സീനിയർ ക്ലർക്കിനെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്.സബ് രജിസ്ട്രാർ ഓഫിസിലെ സീനിയർ ക്ലർക്ക് എസ്. കനകരാജിനെയാണ് രജിസ്ട്രേഷൻ ഇൻസ്പെക്ടർ സസ്‌പെൻഡ് ചെയ്തത്.
സബ് രജിസ്ട്രാർ ഓഫിസിലെ ഉദ്യോഗസ്ഥർ ആധാരം എഴുത്തുകാർ മുഖേന രജിസ്റ്റർ ചെയ്യുന്ന ഓരോ ആധാരത്തിനും കക്ഷികളിൽനിന്ന് കൈക്കൂലി വാങ്ങുന്നതായി വിജിലൻസിന് പരാതി ലഭിച്ചിരുന്നു. ഇങ്ങനെ പിരിച്ചെടുക്കുന്ന പണം റെക്കോഡ് റൂമിലെ അലമാരകൾക്കുള്ളിൽ ഒളിപ്പിക്കുകയും ഓഫിസ് സമയത്തിന് ശേഷം വീതിച്ചെടുക്കുകയും ചെയ്യുന്നു എന്നായിരുന്നു രഹസ്യവിവരം ലഭിച്ചിരുന്നത്.
തുടർന്ന്, കഴിഞ്ഞ ജനുവരിയിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ സീനിയർ ക്ലർക്ക് കനകരാജിന്റെ പക്കൽനിന്ന് പേഴ്സണൽ കാഷ് ഡിക്ലറേഷൻ രജിസ്റ്ററിൽ രേഖപ്പെടുത്തിയതിനേക്കാൾ 3470 രൂപ അധികം കണ്ടെടുത്തു.സംഭവത്തിൽ തൃപ്തികരമായ വിശദീകരണം നൽകാൻ കനകരാജിന് കഴിഞ്ഞില്ല. ഇതേ തുടർന്ന് തയ്യാറാക്കിയ വിജിലൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്‌പെൻഷൻ നടപടി.