റാഞ്ചി: രഞ്ജി ട്രോഫി ക്രിക്കറ്റിൽ ജാർഖണ്ഡിനെതിരേ മിന്നും ജയത്തോടെ കേരളം പുതിയ സീസണ് തുടങ്ങി. ആവേശകരമായ മത്സരത്തിൽ 86 റണ്‍സിന്റെ ജയമാണ് സഞ്ജു സാംസണും സംഘവും സ്വന്തമാക്കിയത്.
അവസാന ദിനം 323 റണ്‍സിന്റെ വിജയലക്ഷ്യമാണ് കേരളം ജാർഖണ്ഡിന് മുന്നിൽ വച്ചത്. എന്നാൽ 237 റണ്‍സിന് ആതിഥേയർ കൂടാരം കയറി. അഞ്ച് വിക്കറ്റ് നേടിയ വൈശാഖ് ചന്ദ്രനും നാല് വിക്കറ്റു നേടിയ ജലജ് സക്സേനയുമാണ് കേരളത്തിന് ജയം സമ്മാനിച്ചത്. മത്സരത്തിൽ ആകെ ഒൻപത് വിക്കറ്റുകൾ പിഴുത സക്സേനയാണ് മാൻ ഓഫ് ദ മാച്ച്.
92 റണ്‍സ് നേടിയ കുമാർ കുഷ്ഹഗ്രയുടെ ഒറ്റയാൾ പോരാട്ടം ജാർഖണ്ഡിനെ തോൽവിയിൽ നിന്നും രക്ഷിച്ചില്ല. ഇഷാൻ കിഷൻ 22 റണ്‍സിനും സൗരഭ് തിവാരി 37 റണ്‍സിനും പുറത്തായി.
നേരത്തെ കേരളത്തിന്റെ രണ്ടാം ഇന്നിംഗ്സ് 187/7 എന്ന നിലയിൽ ഡിക്ലയർ ചെയ്തിരുന്നു. 74 റണ്‍സ് നേടിയ രോഹൻ പ്രേം ടോപ്പ് സ്കോററായി. ഷോണ്‍ റോജർ 29 റണ്‍സും ജലജ് സക്സേന 23 റണ്‍സും നേടി.
ജാർഖണ്ഡിനായി ഷഹബാസ് നദീം അഞ്ച് വിക്കറ്റ് വീഴ്ത്തി. മത്സരത്തിൽ ഷഹബാസ് 10 വിക്കറ്റുകൾ സ്വന്തമാക്കി.
സ്കോർ: കേരളം ഒന്നാം ഇന്നിംഗ്സ് 475, രണ്ടാം ഇന്നിംഗ്സ് 187/7 ഡിക്ലയേർഡ്. ജാർഖണ്ഡ് ഒന്നാം ഇന്നിംഗ്സ് 340, രണ്ടാം ഇന്നിംഗ്സ് 237.