ബെംഗളൂരു: മംഗലാപുരത്ത് ഓട്ടോറിക്ഷ പൊട്ടിത്തെറിച്ച സംഭവത്തിൽ തീവ്രവാദ ബന്ധമുമെണ്ടന്ന് കർണാടക പോലീസ്. വലിയ സ്‌ഫോടനത്തിനാണ് ഭീകരർ പദ്ധതിയിട്ടതെന്നും കർണാടക ഡിജിപി പ്രവീൺ സൂദ് അറിയിച്ചു. ഇന്നലെ വൈകിട്ടുണ്ടായ അപകടം യാദൃശ്ചികമല്ല. വലിയ നാശനഷ്ടങ്ങൾ ഉണ്ടാക്കാൻ ഉദ്ദേശിച്ചുള്ള തീവ്രവാദ പ്രവർത്തനമാണെന്നും സംസ്ഥാന പൊലീസ് മേധാവി പ്രതികരിച്ചു.
സംഭവത്തില്‍ കേന്ദ്ര ഏജൻസികൾക്കൊപ്പം സംസ്ഥാന പൊലീസും വിശദമായി അന്വേഷിക്കുകയാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്‌തു. ബോംബ് സ്‌ക്വാഡും ഫോറൻസിക് വിദഗ്ധരും പോലീസും സ്ഥലത്തെത്തി പരിശോധന നടത്തി. പൊട്ടിത്തെറിയ്ക്ക് കാരണമായത് പ്രഷർ കുക്കർ ബോംബ് ആണെന്ന നിഗമനത്തിലാണ് പോലീസ്. ഇതിന് പിന്നാലെയാണ് സംഭവത്തിൽ തീവ്രവാദ ബന്ധം സ്ഥിരീകരിച്ചതായി കർണാടക പോലീസ് വെളിപ്പെടുത്തിയത്.
ചികിത്സയിൽ കഴിയുന്ന യാത്രക്കാരന്റെ പശ്ചാത്തലം അന്വേഷിച്ച് വരികയാണ്. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ മംഗലാപുരത്ത് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ ഒക്ടോബർ 23ന് പുലർച്ചെ കോയമ്പത്തൂർ ഉക്കടയിലും സ്‌ഫോടനം നടന്നിരുന്നു. ഓട്ടോറിക്ഷാ സ്‌ഫോടനക്കേസില്‍ അന്വേഷണം കേരളത്തിലെത്തിയേക്കുമെന്നാണ് സൂചന.