എക്സ്-റേയുടെയും സ്കാനിങ്ങിന്റെയുമൊക്കെ റിപ്പോർട്ട് പൊതുവേ ആർക്കും കണ്ടിരിക്കാൻ അത്ര താല്പര്യമുള്ളതായിരിക്കില്ല. ആന്തരികാവയവങ്ങളുടെ ചിത്രം കണ്ട് അത് അരോചകമായി തോന്നുന്നവർ പോലുമുണ്ട്. എന്നാൽ ഒരു ഈലിന്റെ സിടി സ്‌കാൻ സ്‌കാൻ റിപ്പോർട്ടാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. പാമ്പിന്റെ അസ്ഥികൂടമാണെന്നോ ഒരു ഡ്രാഗണിന്റെ പെയിന്റിങ് ആണെന്നോ ആദ്യ കാഴ്ചയിൽ തോന്നുമെന്നതാണ് ഇതിന്റെ പ്രത്യേകത.
പുള്ളിപ്പുലിയുടേതിന് സമാനമായ രീതിയിൽ ശരീരമുള്ള ലെപഡ് ഈലിന്റെ സ്‌കാൻ റിപ്പോർട്ടാണിത്. പുള്ളിപ്പുലിയുടേത് പോലെ മഞ്ഞനിറത്തിൽ കറുത്ത ചെറിയ പുള്ളികളാണ് ഇതിന്റെ പ്രത്യേകത. അമേരിക്കയിലെ പോയിന്റ് ഡിഫയൻസ് സൂ ആന്റ് അക്വേറിയമാണ് സ്‌കാൻ റിപ്പോർട്ടിന്റെ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.
ഈ അക്വേറിയത്തിലെ 30കാരിയായ ലാറി ഗോർഡ് എന്ന ഈലിന്റെ റിപ്പോർട്ടാണിത്. ലാറിയുടെ വായയുടെ മുകൾഭാഗത്തായി അസാധാരണമായ വളർച്ച കണ്ടെത്തിയതിനെ തുടർന്നാണ് സ്‌കാനിന് വിധേയമാക്കിയത്. ഈലിന്റെ ഒരു പല്ല് ഒടിഞ്ഞത് കാരണമായിൽ വായയിൽ മുഴ ഉണ്ടായത്. ഇത് വെറ്ററിനറി വിദഗ്ധന്റെ സഹായത്തോടെ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യാൻ തീരുമാനിച്ചു. അസ്ഥികൂടത്തിന്റെ ത്രീഡി പതിപ്പിലുള്ള സ്‌കാനിങ് റിപ്പോർട്ടാണ് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്.
ഇൻഡോ പസഫിക് സമുദ്രത്തിലാണ് ലെപഡ് ഈലുകളെ കൂടുതലായി കണ്ടു വരുന്നത്. പത്തടി വരെ നീളം ഇവയ്‌ക്കുണ്ടാകും. മറ്റ് മത്സ്യങ്ങളോട് അക്രമസ്വഭാവത്തിലാകും ഇവ പലപ്പോഴും പെരുമാറുക. കണവയും മറ്റ് ചെറുമത്സ്യങ്ങളുമാണ് ഇഷ്ടഭക്ഷണം. രണ്ട് നിരകളായുള്ള പല്ലുകളാണ് ഇവയുടെ മറ്റൊരു പ്രത്യേകത.