ബാഗ്ദാദ്: ഇറാഖിൽ മുഹമ്മദ് ഷിയ അൽ സുഡാനിയുടെ നേതൃത്വത്തിൽ പുതിയ സർക്കാർ രൂപീകരിച്ചു. ഒരു വർഷത്തോളം നീണ്ട രാഷ്ട്രീയ അനിശ്ചിതത്വത്തിനൊടുവിലാണ് മുഹമ്മദ് ഷിയ അൽ സുഡാനി (52) ഇറാഖിൻറെ പുതിയ പ്രസിഡൻറായി ചുമതല ഏറ്റെടുക്കുന്നത്. മുൻ സർക്കാറിൽ മനുഷ്യാവകാശ മന്ത്രിയായും തൊഴിൽ, സാമൂഹികകാര്യ മന്ത്രിയായും മുഹമ്മദ് ഷിയ അൽ സുഡാനി സേവനമനുഷ്ഠിച്ചിട്ടുണ്ട്. രാജ്യമെങ്ങും പ്രതിഷേധങ്ങൾ തുടരുന്നതിനിടെ 21 അംഗ മന്ത്രിസഭയും അധികാരമേറ്റു.
“പ്രധാനമന്ത്രി മുഹമ്മദ് ഷിയ അൽ സുഡാനിയുടെ സർക്കാർ ദേശീയ അസംബ്ലിയുടെ വിശ്വാസം നേടിയിരിക്കുന്നു,” വേട്ടെടുപ്പിന് ശേഷം അദ്ദേഹത്തിൻറെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. ഹാജരായ 253 നിയമസഭാംഗങ്ങളിൽ ഭൂരിഭാഗവും 21 മന്ത്രിമാരുടെ നിയമനത്തെ അംഗീകരിച്ചു. എന്നാൽ നിർമ്മാണ-ഭവന മന്ത്രാലയം, പരിസ്ഥിതി മന്ത്രാലയം എന്നീ മന്ത്രിസഭാ വകുപ്പുകളിൽ തീരുമാനമായിട്ടില്ല. രണ്ട് മന്ത്രാലയങ്ങളുടെ കാര്യത്തിൽ തീരുമാനമായില്ലെങ്കിലും പുതിയ മന്ത്രിസഭയ്ക്ക് അംഗീകാരം ലഭിച്ചു.
കഴിഞ്ഞ വർഷം ഒക്ടോബറിൽ പ്രസിഡൻറ് സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടന്നതിന് പിന്നാലെ ഇറാഖിൽ രാഷ്ട്രീയ അനിശ്ചിതത്വം രൂപപ്പെട്ടിരുന്നു. നീണ്ട രാഷ്ട്രീയ പ്രതിസന്ധിക്കിടെ അൽ സുഡാനിയെ പ്രസിഡൻറായി തെരഞ്ഞെടുത്തെങ്കിലും ഇറാഖിലെ ഷിയാ വിഭാഗത്തിൻറെ നേതാവായ പുരോഹിതൻ മുഖ്താദ അൽ സദർ പ്രതിഷേധവുമായി രംഗത്തെത്തി. മുഖ്താദ അൽ സദറിൻറെ അനുയായികൾ രണ്ട് തവണ ഇറാഖി പാർലമെൻറിൽ അതിക്രമിച്ച് കടക്കുന്നത് വരെയെത്തിയിരുന്നു കാര്യങ്ങൾ. ഒടുവിൽ പുതിയ സർക്കാറിൽ ചേരുന്നതിൽ നിന്ന് മുഖ്താദ അൽ സദർ പിന്മാറിയിരുന്നു. ഇതോടെയാണ് ഇറാഖിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് അയവ് വന്നതും അൽ സുഡാനി മന്ത്രിസഭ രൂപീകരിച്ച് അംഗീകാരം തേടുകയും ചെയ്തത്.
ലോകം വമ്പിച്ച രാഷ്ട്രീയ സാമ്പത്തിക മാറ്റങ്ങൾക്കും സംഘർഷങ്ങൾക്കും സാക്ഷ്യം വഹിക്കുന്ന ഈ നിർണായക കാലഘട്ടത്തിൽ ഞങ്ങളുടെ മന്ത്രിതല സംഘം ഉത്തരവാദിത്തം ഏറ്റെടുക്കുകയാണെന്ന് പുതിയ പ്രസിഡൻറ് മുഹമ്മദ് ഷിയ അൽ സുഡാനി പ്രസ്താവനയിൽ പറഞ്ഞു. ഒക്‌ടോബർ 13-ന് നാമനിർദ്ദേശം ചെയ്യപ്പെട്ട അൽ-സുഡാനിക്ക്, പാർലമെൻറിലെ 329 സീറ്റുകളിൽ 138-ഉം കൈവശം വച്ചിരിക്കുന്ന ശക്തമായ ഇറാൻ അനുകൂല ഷിയാ വിഭാഗങ്ങളുടെ സഖ്യമായ കോ-ഓർഡിനേഷൻ ഫ്രെയിംവർക്ക് ഉൾപ്പെടുന്ന കോലിഷൻ ഫോർ ദ അഡ്മിനിസ്‌ട്രേഷൻ ഓഫ് സ്റ്റേറ്റിൻറെ പിന്തുണയുണ്ടായിരുന്നു. പാർലമെൻറ് സ്പീക്കർ മുഹമ്മദ് അൽ ഹൽബൂസിയുടെ നേതൃത്വത്തിലുള്ള സുന്നി ഗ്രൂപ്പും രണ്ട് പ്രധാന കുർദിഷ് പാർട്ടികളും മറ്റ് അംഗങ്ങളിൽ ഉൾപ്പെടുന്ന സഖ്യമാണിത്.
ഷിയാ നേതാവും ഇറാൻ വിരുദ്ധനുമായ മുഖ്തദ അൽ സദറിൻറെ പാർട്ടി എംപിമാരെല്ലാം രാജിവച്ചതോടെയാണ് കോഓർഡിനേഷൻ ഫ്രെയിംവർക്കിന് മേധാവിത്വം ലഭിച്ചത്. കഴിഞ്ഞ വർഷം ഒക്ടോബറിൽ നടന്ന തെരഞ്ഞെടുപ്പിൽ മുഖ്തദ അൽ സദറിൻറെ കക്ഷിക്കാണ് ഏറ്റവും കൂടുതൽ സീറ്റുകൾ ലഭിച്ചത്. എന്നാൽ സർക്കാരുണ്ടാക്കുന്നതിൽ അൽ സദർ പരാജയപ്പെട്ടു. സ്വന്തം നിലയിൽ സർക്കാരുണ്ടാക്കുന്നതിൽ പരാജയപ്പെട്ട അൽ സദർ ഇറാൻ അനുകൂല കക്ഷികളെ ഒപ്പം കൂട്ടാൻ തയ്യാറാകാത്തത് രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാക്കി. ഇതിനിടെയാണ് അൽ സദറിൻറെ അനുയായികൾ പാർലമെൻറിലേക്ക് അതിക്രമിച്ച് കടന്നത്. രാഷ്ട്രീയ പ്രതിസന്ധിക്കൊടുവിൽ രാഷ്ട്രീയം വിടുന്നതായി മുഖ്തദ അൽ സദർ പ്രഖ്യാപിച്ചു. പിന്നാലെയാണ് അൽ സദർ സർക്കാർ പാർലമെൻറിൻറെ അംഗീകാരത്തോടെ മന്ത്രിസഭ രൂപീകരിച്ചത്. എന്നാൽ, ഇതേ സമയം രാജ്യമെങ്ങും പ്രതിഷേധങ്ങൾ തുടരുകയാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. കഴിഞ്ഞ ദിവസങ്ങളിലും ഇറാൻ വിരുദ്ധ പ്രക്ഷോഭകരും പൊലീസും തമ്മിൽ നിരവധി നഗരങ്ങളിൽ ഏറ്റുമുട്ടലുകൾ നടന്നെന്നാണ്