തിരുവനന്തപുരം: കോഴിക്കോട് സർക്കാർ മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ വീട്ടമ്മ മരിച്ച സംഭവത്തിൽ പ്രതികരണവുമായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. രോഗി മരിച്ചത് മരുന്നുമാറി കുത്തിവച്ചിട്ടല്ലെന്ന് വീണ ജോർജ്ജ് പറഞ്ഞു. മരുന്നുമാറിയില്ലെന്നാണ് പ്രാഥമിക റിപ്പോർട്ടിലുള്ളത്. ഇക്കാര്യത്തിൽ ഡയറക്ടർ ഓഫ് മെഡിക്കൽ എജ്യുക്കേഷനോട് വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് രണ്ട് ദിവസത്തിനകം നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു,
അതേസമയം, രോഗി മരിച്ചത് കുത്തിവയ്പിന്റെ പാർശ്വഫലം മൂലമെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. മരുന്ന് മാറി കുത്തിവച്ചിട്ടില്ലെന്നും, കുത്തിവച്ച മരുന്നിന്റെ പാർശ്വഫലം മൂലം ആന്തരികാവയവങ്ങൾക്ക് തകരാറുണ്ടായതാണ് പെട്ടന്നുള്ള മരണകാരണമായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നത്.
പനിയെത്തുടർന്നു മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച കൂടരഞ്ഞി ചളറപ്പാറ കൂളിപ്പാറ സിന്ധുവാണ് കുത്തിവയ്‌പെടുത്തു നിമിഷങ്ങൾക്കകം ഭർത്താവിന്റെ മുൻപിൽ കുഴഞ്ഞുവീണു മരിച്ചത്. 45 വയസായിരുന്നു. മരുന്നുമാറി കുത്തിവച്ചതിനെ തുടർന്നാണു മരണമെന്നു ഭർത്താവ് രഘു പരാതിപ്പെട്ടതിനെ തുടർന്നു മെഡിക്കൽ കോളജ് പൊലീസ് നഴ്‌സിനെതിരെ കേസെടുത്തിരുന്നു.
പനി ബാധിച്ച് 26നു രാവിലെ കൂടരഞ്ഞി കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടിയ സിന്ധുവിനെ അവിടെ നിന്നു റഫർ ചെയ്തതിനെ തുടർന്നാണ് അന്നു വൈകിട്ട് മെഡിക്കൽ കോളജിൽ എത്തിച്ചത്. സിന്ധുവിനു മരുന്നു മാറി നൽകിയെന്നത് അടിസ്ഥാനമില്ലാത്ത കാര്യമാണെന്ന് മെഡിക്കൽ കോളജ് ആശുപത്രി അധികൃതർ വ്യക്തമാക്കിയിരുന്നു.