ഇറാനിലെ ഹിജാബ് വിരുദ്ധ പ്രക്ഷോഭം അതിശക്തമാകുമ്പോൾ കൊല്ലപ്പെട്ട പെൺകുട്ടികളുടെ എണ്ണം 400 കടന്നു എന്നാണ് റിപ്പോർട്ടുകൾ. അതിനിടെ, പല സ്ഥലങ്ങളിലും പൊലീസിനെയും സുരക്ഷാ സേനയേയും സ്ത്രീകളും പെൺകുട്ടികളും അടങ്ങുന്ന പ്രക്ഷോഭകാരികൾ തിരിച്ചാക്രമിച്ചു. കഴിഞ്ഞ ദിവസം പ്രക്ഷോഭകാരികളുടെ ആക്രമണത്തിൽ രണ്ട് സൈനികർ മരിച്ചെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു.
കഴിഞ്ഞ രണ്ടാഴ്ചയിലേയായി ‘സാൻ, സിന്ദഗി, ആസാദി (‘സ്ത്രീകൾ, ജീവിതം, സ്വാത്രന്ത്ര്യം’) എന്ന മുദ്രാവാക്യമുയർത്തി ഇറാനിലെ സ്ത്രീകൾ പ്രക്ഷോഭത്തിലാണ്. ഒരു പാർട്ടിയുടെയും ഒരു സംഘടനയുടെയും ആഹ്വാനമില്ലാതെ, തങ്ങളുടെ ജീവിതാനുഭവങ്ങളുടെ അടിസ്ഥാനത്തിലാണ് ഇറാനിലെ സ്ത്രീകൾ പ്രതിഷേധിക്കുന്നത്. സ്ത്രീകളുടെ പ്രക്ഷോഭത്തെ അടിച്ചമർത്താൻ ഇറാൻ ഭരണകൂടം നടത്തുന്നത് നരനായാട്ടാണ് എന്ന വാർത്തകളും പുറത്തുവരുന്നുണ്ട്. 16നും 24നും വയസ്സിൽ ഇടയിലുള്ള നാനൂറിലേറെ പെൺകുട്ടികളെയാണ് പൊലീസും സൈന്യവും തല്ലിയും വെടിവെച്ചും കൊന്നത്. 20,000 പേർ അറസ്റ്റിലായി. ഇതിൽ ഏറെയും സ്ത്രീകളാണ്.
വിദ്യാർത്ഥികൾക്ക്നേരെയുള്ള പൊലീസ് മൃഗീയതയുടെ നിരവധി വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഹിജാബ് വലിച്ചെറിഞ്ഞും പൊലീസിനെ വെല്ലുവിളിച്ചുമുള്ള വിഡിയോകളും കാണാൻ കഴിയും. ‘സാൻ സിന്തഗി ആസാദി’ എന്ന ഈ മുദ്രാവാക്യം ഇപ്പോൾ ഇറാനിലെങ്ങും മുഴങ്ങുകയാണ്.