ന്യൂഡൽഹി: അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷനിൽ (എ.ഐ.എഫ്.എഫ്) മലയാളിത്തിളക്കവുമായി ഡോ. ഷാജി പ്രഭാകരനും. ഡൽഹിയിൽ സ്ഥിരതാമസമാക്കിയ, മാവേലിക്കര സ്വദേശിയായ ഷാജിയെ എ.ഐ.എഫ്.എഫ് സെക്രട്ടറി ജനറലായി തെരഞ്ഞെടുത്തു. കർണാടകയിലെ എം.എൽ.എയായ കാസർക്കോട്ടുകാരൻ എൻ.എ. ഹാരിസ് കഴിഞ്ഞ ദിവസം വൈസ് പ്രസിഡൻറായി ജയിച്ചിരുന്നു. എക്സിക്യൂട്ടിവിൽ കേരള ഫുട്ബാൾ അസോസിയേഷൻ ജനറൽ സെക്രട്ടറി പി. അനിൽ കുമാറിനെയും കൊല്ലം സ്വദേശിയും ഛത്തിസ്ഗഢിലെ ഫുട്ബാൾ അസോസിയേഷൻ അസി. സെക്രട്ടറിയുമായ മോഹൻലാലിനെയും കഴിഞ്ഞ ദിവസം എക്സിക്യൂട്ടിവ് കമ്മിറ്റിയിലേക്ക് എതിരില്ലാതെ തെരഞ്ഞെടുത്തിരുന്നു.
ഐ.എം. വിജയനെ ടെക്നിക്കൽ കമ്മിറ്റി ഡയറക്ടറായും പുതിയ എക്സിക്യൂട്ടിവ് യോഗം നിയമിച്ചു. ഐ ലീഗ് സി.ഇ.ഒയായിരുന്ന സുനന്ദോ ധാറാണ് ഡെപ്യൂട്ടി സെക്രട്ടറി ജനറൽ. കുശാൽ ദാസിന് ശേഷം താൽക്കാലിക ജനറൽ സെക്രട്ടറിയായിരുന്നു സുനന്ദോ. ഐകകണേ്ഠ്യനയായിരുന്നു തെരഞ്ഞെടുപ്പ്.
2017ൽ ഡൽഹി ഫുട്ബാൾ അസോസിയേഷൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഷാജി പ്രഭാകരൻ ഫിഫ സൗത്ത് സെൻട്രൽ ഏഷ്യ ഡെവലപ്മെന്റ് ഓഫിസർ കൂടിയാണ്. എ.ഐ.എഫ്.എഫിൽ പുതിയ കമ്മറ്റി രൂപവത്കരിക്കണമെന്ന് ശക്തമായി വാദിച്ച ഫുട്ബാൾ സംഘാടകനാണ് ഷാജി. ആൽബർട്ടോ കൊളാസോ സെക്രട്ടറിയായിരുന്ന സമയത്ത് വിഷൻ ഡയറക്ടറായും പ്രവർത്തിച്ചിരുന്നു. ഡൽഹി യുനൈറ്റഡ് എസ്.സിയുടെ ഡയറക്ടറാണ്. ഗ്വാളിയോറിലെ ലക്ഷ്മിഭായ് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ എജുക്കേഷനിൽ പഠിച്ച ഷാജി പ്രഭാകരൻ പിന്നീട് ഫുട്ബാൾ വിഷയത്തിൽ ഇതേ സ്ഥാപനത്തിൽ നിന്ന് ഡോക്ടറേറ്റ് നേടി. ഫുട്ബാൾ ഖേലോ ഫൗണ്ടേഷൻ സ്ഥാപകനുമാണ്. ‘ബാക്ക് ടു ദ റൂട്ട്സ്’എന്ന പേരിൽ ഗ്രാസ്റൂട്ട് തലത്തിലുള്ള ഫുട്ബാളിനെക്കുറിച്ച് പുസ്തകമെഴുതിയിട്ടുണ്ട്.