ഗുജറാത്ത് സർക്കാർ ജയിലിലടച്ച മനുഷ്യാവകാശ പ്രവർത്തക ടീസ്റ്റ സെറ്റൽവാദ് ജയിൽമോചിതയായി. 2002ലെ വംശഹത്യയുമായി ബന്ധപ്പെട്ട വ്യാജ തെളിവുകൾ സൃഷ്ടിച്ചു എന്നാരോപിച്ച് അറസ്റ്റ് ചെയ്യപ്പെട്ട ടീസ്റ്റക്ക് കഴിഞ്ഞദിവസം സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.
കഴിഞ്ഞ ജൂൺ 26 മുതൽ സബർമതി സെൻട്രൽ ജയിലിൽ കഴിയുകയായിരുന്നു ഇവർ. സുപ്രീംകോടതി നിർദേശ പ്രകാരം ജാമ്യ നടപടികൾ പൂർത്തീകരിക്കുന്നതിനുവേണ്ടി ടീസ്റ്റയെ ഇന്നലെ സെഷൻസ് ജഡ്ജി വി.എ. റാണ മുമ്പാകെ ഹാജറാക്കി. സുപ്രീംകോടതി നിബന്ധനകൾക്കുപുറമെ 25,000 രൂപയുടെ ബോണ്ട്, അനുമതി ഇല്ലാതെ രാജ്യം വിടരുത് എന്നീ നിബന്ധനകൾ കൂടി സെഷൻസ് കോടതി വെച്ചിട്ടുണ്ട്.