ന്യൂഡൽഹി: റഷ്യ-യുക്രെയ്ൻ യുദ്ധത്തിന്റെയും കോവിഡ് മഹാമാരിയുടെയും ഫലമായി പഠനം മുടങ്ങിയ വിദേശ മെഡിക്കൽ വിദ്യാർഥികളുടെ തുടർ പഠനത്തിനുള്ള ബദൽ സംവിധാനം ഒരുക്കിയതായി കേന്ദ്രം. കെ. മുരളീധരൻ എം.പിയെ കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ അറിയിച്ചതാണ് ഇക്കാര്യം.
സുപ്രീം കോടതിയുടെ നിർദേശ പ്രകാരം, ചൈനയിലും യുക്രെയ്നിലും പഠനം നടത്തിവരുന്ന ഇന്ത്യൻ വിദ്യാർഥികൾ അവരുടെ കോഴ്സിന്റെ അവസാന വർഷത്തിലാണെങ്കിൽ അവർക്ക് ഫോറിൻ മെഡിക്കൽ ഗ്രാജുവേറ്റ് എക്‌സാമിനേഷൻ എഴുതാൻ അനുമതി നൽകിയിട്ടുണ്ട്.
ഫോറിൻ മെഡിക്കൽ ഗ്രാജുവേറ്റ് എക്‌സാമിനേഷൻ പാസ്സായതിനു ശേഷം രണ്ടു വർഷത്തെ നിർബന്ധിത റൊട്ടേറ്റിങ് മെഡിക്കൽ ഇന്റേൺഷിപ് കൂടി പൂർത്തിയാക്കേണ്ടതുണ്ട്. ഇത് രണ്ടും പൂർത്തിയാക്കിയാൽ മെഡിക്കൽ ഡോക്ടർമാരായി പ്രാക്ടിസ് ചെയ്യുന്നതിന് അനുമതി നൽകുമെന്ന് മന്ത്രി അറിയിച്ചു.