കൊൽക്കത്ത: ഇംഗ്ലണ്ട് വനിതകൾക്കെതിരായ ഏകദിന ക്രിക്കറ്റ് മത്സരത്തിനിടെ മത്സരത്തിന്റെ ഗതിതന്നെ നിർണയിച്ച മങ്കാദിങിനെച്ചൊല്ലി ‘ചേരിപോര്’ ഇനിയും അവസാനിക്കുന്നില്ല!. ഇംഗ്ലീഷ് ബാറ്റർ ഷാർലി ഡീനിനെ നോൺ സ്‌ട്രൈക്കേഴ്‌സ് എൻഡിൽ റണ്ണൗട്ടാക്കുംമുമ്പ് പലവട്ടം മുന്നറിയിപ്പ് നൽകിയിരുന്നെന്ന് ഇന്ത്യൻ താരം ദീപ്തി ശർമയുടെ വെളിപ്പെടുത്തലാണ് വേണ്ടും ചേരി തിരിഞ്ഞുള്ള വാക്‌പോരിന് ഇടയാക്കുന്നത്.. മങ്കാദിങിന് മുമ്പ് അമ്പയറുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നുവെന്നും ഒരു ഫലവുമില്ലാതെ വന്നപ്പോഴാണ് പുറത്താക്കിയതെന്നുമാണ് ദീപ്തി വിശദീകരിച്ചത്.
”ഇംഗ്ലണ്ടിലെ പരമ്പര ചരിത്രനേട്ടമാണെന്നുള്ളതിൽ സംശയമൊന്നുമില്ല. ആദ്യമായിട്ടാണ് 3-0ത്തിന് അവരുടെ മണ്ണിൽ പരമ്പര നേടുന്നത്. ഡീനിനെ റണ്ണൗട്ടാക്കുന്നത് ഞങ്ങളുടെ പദ്ധതിയായിരുന്നു. നേരത്തെ, അവർ ക്രീസ് വിട്ട് ഇറങ്ങിയപ്പോൾ മുന്നറിയിപ്പ് നൽകിയിരുന്നു. അവർക്ക് മാത്രമല്ല, അംപയറോടും ഇക്കാര്യം സംസാരിച്ചിരുന്നു. എല്ലാം നിയമത്തിന് വിധേമായിട്ടാണ് ചെയ്തത്.” ദീപ്തി പറഞ്ഞു.