വർഷങ്ങളായി പൊട്ടിപ്പൊളിഞ്ഞ് ശോച്യാവസ്ഥയിലായ പെരിങ്ങാല-കാണിനാട് റോഡ് മികച്ചനിലവാരത്തിൽ ടാർ ചെയ്ത് സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് റോഡ് സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പന്തംകൊളുത്തി പ്രകടനവും പ്രതിഷേധ യോഗവും നടത്തി.
പെരിങ്ങാല-പുത്തൻകുരിശ് റോഡിൽ പുത്തൻകുരിശ് മുതൽ കാണിനാട് കമ്പനിപ്പടി വരെയുള്ള ഭാഗം ടാർചെയ്ത് നന്നാക്കിയെങ്കിലും കമ്പനിപ്പടി മുതൽ പെരിങ്ങാല വരെയുള്ള ഭാഗം ടാർ ചെയ്തിട്ടില്ല. ബാക്കിഭാഗം പൊട്ടിപ്പൊളിഞ്ഞ് ഇരുചക്രവാഹനങ്ങൾക്കോ, കാൽനടയാത്രക്കാർക്കോ പോകാൻ പറ്റാത്ത അവസ്ഥയിലാണ്.
പല പ്രാവശ്യം ഓട്ടോ തൊഴിലാളികളുടെ നേതൃത്വത്തിൽ റോഡിലെ കുഴികൾ അടച്ചെങ്കിലും മഴപെയ്യുമ്പോൾ വീണ്ടും കുഴിയാകുന്ന അവസ്ഥയാണ്. ഇതാണ് നാട്ടുകാരുടെ നേതൃത്വത്തിൽ റോഡ് സംരക്ഷണ സമിതി രൂപവത്‌കരിച്ച് പന്തംകൊളുത്തി പ്രകടനവും പ്രതിഷേധ യോഗവും സംഘടിപ്പിക്കാൻ കാരണം. പെരിങ്ങാലയിൽ സംഘടിപ്പിച്ച പ്രതിഷേധ യോഗം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനു അച്ചു ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം കെ.കെ. മീതിയൻ അധ്യക്ഷത വഹിച്ചു. മായാ വിജയൻ, കെ.എച്ച്. മുഹമ്മദ് കുഞ്ഞ്, കെ.കെ. നൗഷാദ്, മനോജ് മനക്കേക്കര എന്നിവർ സംസാരിച്ചു.