മഹാരാഷ്ട്രയില്‍ സ്കൂള്‍ പ്രിന്‍സിപ്പലിനെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യമായി പണം ആവശ്യപ്പെട്ടു. നാഗ്പൂരിലെ ജരിപത്ക പ്രദേശത്തുള്ള മഹാത്മാ ഗാന്ധി പ്രൈമറി സ്കൂളിലെ പ്രിന്‍സിപ്പല്‍ പ്രദീപ് മോതിരമണിയെയാണ് ഒരുസംഘമാളുകള്‍ തട്ടിക്കൊണ്ടുപോയത്.
വെള്ളിയാഴ്ച രാത്രി ഇരുചക്ര വാഹനത്തിൽ വീട്ടിൽ നിന്നുമിറങ്ങിയതായിരുന്നു പ്രദീപ്. രാത്രി വൈകിയും വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് മകൾ ഇയാളുടെ മൊബൈൽ ഫോണിൽ വിളിച്ചു. എന്നാൽ ബന്ധപ്പെടാൻ സാധിച്ചില്ല.
തുടർന്നും വിളിച്ചപ്പോൾ വേറൊറാൾ ഫോണെടുത്തെന്നും പ്രദീപ് തടങ്കലിലാണെന്നും മകളോട് പറഞ്ഞു. ഇയാളെ മോചിപ്പിക്കാൻ 30 ലക്ഷം രൂപയും ഇവർ മകളോട് ആവശ്യപ്പെട്ടു.
പ്രദീപിന്റെ കുടുംബാംഗങ്ങൾ ശനിയാഴ്ച ജരിപത്ക പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. നമ്പരിൽ വീണ്ടും ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ ഫോൺ സ്വിച്ച് ഓഫായിരുന്നു. പ്രദീപിന്റെ വാഹനം മങ്കപൂർ പ്രദേശത്തെ ആശുപത്രിക്ക് മുന്നിൽ നിർത്തിയ നിലയിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു.
നാഗ്പൂർ നഗരത്തിൽ നിന്ന് 40 കിലോമീറ്റർ അകലെയുള്ള മൗദ എന്ന സ്ഥലത്താണ് അദ്ദേഹത്തിന്റെ മൊബൈൽ ഫോൺ ലൊക്കേഷൻ കാണിക്കുന്നത്. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.