ആർട്ടിമിസിന്‍റെ വിക്ഷേപണ ദൗത്യം വീണ്ടും മാറ്റിവച്ചു. റോക്കറ്റില്‍ ഇന്ധനം നിറയ്ക്കുന്നതിനിടെ സാങ്കേതിക തകരാര്‍ കണ്ടെത്തിയതോടെയാണ് മാറ്റി വയ്ക്കാൻ തീരുമാനിച്ചത്.
ദൗത്യം മാറ്റിയതായി നാസ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ അറിയിച്ചു. തകരാർ പരിഹരിക്കാനുള്ള ശ്രമം വിജയിച്ചില്ലെന്ന് നാസ അറിയിച്ചു.
ഇന്ന് രാത്രി 11.47ന് വിക്ഷേപണം നടത്താനിരിക്കെയാണ് പ്രതിസന്ധി നേരിട്ടത്. തകരാര്‍ മൂലം ഓഗസ്റ്റ് 29ന്‍റെ വിക്ഷേപണം ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
മനുഷ്യരെ ചന്ദ്രനിലെത്തിക്കാനാണ് ആർട്ടെമിസ് ദൗത്യ പരമ്പര ലക്ഷ്യമിടുന്നത്. ഈ പരമ്പരയിലെ ആദ്യ ദൗത്യമായ ആർട്ടെമിസ് 1 ഓഗസ്റ്റ് 29ന് ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്‍ററിൽ നിന്ന് വിക്ഷേപിക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്.
എന്നാൽ, റോക്കറ്റിന്‍റെ 4 കോർ സ്റ്റേജ് എഞ്ചിനുകളിൽ ഒന്നിൽ സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്ന് വിക്ഷേപണം മാറ്റിവച്ചു. പ്രശ്നങ്ങൾ പരിഹരിച്ച ശേഷം ശനിയാഴ്ച വീണ്ടും വിക്ഷേപിക്കാൻ തീരുമാനിച്ചു. എന്നാൽ, വീണ്ടും സാങ്കേതിക പിശക് കണ്ടെത്തിയതിനാൽ വിക്ഷേപണം പ്രതിസന്ധിയിലായി.
ആർട്ടെമിസ് 1 പരീക്ഷണാടിസ്ഥാനത്തിലാണ് വിക്ഷേപിക്കുന്നത്. യാത്രക്കാർക്ക് പകരം പാവകളുണ്ട്. ആദ്യ ദൗത്യം ഓറിയോൺ ബഹിരാകാശ പേടകത്തെ ചന്ദ്രന് ചുറ്റുമുള്ള ഒരു ഭ്രമണപഥത്തിൽ സ്ഥാപിക്കാൻ ശ്രമിക്കും.
2024 ൽ യാത്രക്കാരെ ചന്ദ്രനുചുറ്റും ഭ്രമണം ചെയ്യാനും 2025 ൽ ആദ്യ വനിത ഉൾപ്പെടെയുള്ള യാത്രക്കാരെ ചന്ദ്രോപരിതലത്തിലേക്ക് എത്തിക്കാനും നാസ പദ്ധതിയിടുന്നു.