രാജ്യം സ്വതന്ത്രമായതിന്റെ ത്യാഗനിർഭരമായ പോരാട്ട സ്മരണകൾ പങ്കുവച്ച് പ്രത്യേക നിയമസഭാ സമ്മേളനത്തിനു തുടക്കമായി

0

രാജ്യം സ്വതന്ത്രമായതിന്റെ ത്യാഗനിർഭരമായ പോരാട്ട സ്മരണകൾ പങ്കുവച്ച് പ്രത്യേക നിയമസഭാ സമ്മേളനത്തിനു തുടക്കമായി. സ്വാതന്ത്ര്യം നേടി 75 വർഷങ്ങൾ പിന്നിടുമ്പോൾ രാജ്യം നേരിടുന്ന പ്രധാന വെല്ലുവിളി ഭരണഘടനാ മൂല്യങ്ങൾക്കു നേരെയുള്ള കടന്നാക്രമണങ്ങളാണെന്ന് സ്പീക്കർ എം.ബി.രാജേഷ് പറഞ്ഞു.

ഭരണഘടനാ മൂല്യങ്ങളും മതനിരപേക്ഷതയും വെല്ലുവിളി നേരിടുന്നു. മതരാഷ്ട്ര വാദത്തിന്റെ ആളുകളാണ് രാഷ്ട്ര പിതാവിന്റെ ഘാതകരായത്. ഇപ്പോൾ മത രാഷ്ട്രത്തിന്റെ കരടു രൂപമായി എന്ന വാർത്തകൾ ജനാധിപത്യ വിശ്വാസികളെ ഞെട്ടിപ്പിക്കുന്നു. ആഘോഷത്തിന്റെ മാത്രമല്ല, രാഷ്ട്രത്തിന്റെ ഭാവിയെ കരുതിയുള്ള ആലോചനകളുടെയും സമയമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.

ലോകത്താകെ നടന്നതിൽ നിന്നു വ്യത്യസ്തമാണ് ഇന്ത്യൻ സ്വാതന്ത്ര്യ സമരമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ദേശീയ, രാജ്യാന്തര തലത്തിൽ രൂപപ്പെട്ട വിമോചന കാഴ്ചപ്പാടുകൾ സ്വാതന്ത്ര്യ പ്രസ്ഥാനത്തിൽ സ്വാധീനം ചെലുത്തി. സത്യഗ്രഹ സമര വഴികളിലൂടെ നീങ്ങിയ ഗാന്ധിജിയുടെയും കഴുമരത്തിൽ ജീവനൊടുക്കേണ്ടിവന്ന ഭഗത് സിങ്ങിന്റെയും ഉൾപ്പെടെ പാരമ്പര്യങ്ങൾ ഉൾച്ചേർന്നതാണ് ഇന്ത്യൻ സ്വാതന്ത്ര്യ പ്രസ്ഥാനം. വ്യത്യസ്തമായ വഴികളിലൂടെ ഒരേ ലക്ഷ്യത്തിനായി പൊരുതിയ മഹാ പ്രസ്ഥാനമായി സ്വാതന്ത്ര്യ സമരത്തെ കണക്കാക്കാം.

ഗാന്ധിജിയുടെ നേതൃത്വത്തിലുള്ള സത്യഗ്രഹ സമരം തൊട്ട് ബ്രിട്ടിഷുകാരുമായി മുഖാമുഖം ഏറ്റുമുട്ടിയ എണ്ണമറ്റ പോരാട്ടങ്ങൾ വരെ അതിലുണ്ട്.അവയെ എല്ലാം ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായി ഉൾക്കൊള്ളേണ്ടതുണ്ട്. സ്വാതന്ത്ര്യവും ജനാധിപത്യവും വെല്ലുവിളിക്കപ്പെടുന്ന കാലത്ത്, ‘മൃതിയെക്കാൾ ഭയാനക’മെന്നു കുമാരനാശാൻ വിശേഷിപ്പിച്ച അവസ്ഥ സംഭവിക്കാതിരിക്കാനുള്ള ജാഗ്രതയാണ് വേണ്ടതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ചരിത്രത്തെ വളച്ചൊടിക്കാനും ചരിത്രത്തിൽ നിന്നു ഗാന്ധിജിയെയും നെഹ്റുവിനെയും ഒഴിവാക്കാനുമുള്ള ശ്രമം നടക്കുന്നതായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. ഇവരുടെ സ്ഥാനത്ത്, ബ്രിട്ടിഷുകാർക്കു മുന്നിൽ മാപ്പപേക്ഷ നൽകിയവരെ പ്രതിഷ്ഠിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഫാഷിസം അപകടകരമായ നിലയിൽ വളർന്നു. ന്യൂനപക്ഷ വിഭാഗങ്ങളെ പൊതു ശത്രുവാക്കുന്ന രീതിയുണ്ട്. ജനാധിപത്യത്തെയും മതനിരപേക്ഷതയെയും നെഞ്ചോടു ചേർക്കേണ്ട കാലമാണിത്. ‘അതിതീവ്ര ദേശീയത’ നാടിനു ശാപമാണ്. ഇതും ഫാഷിസവും ദേശീയതയുടെ അന്തഃസത്ത തകർക്കുമെന്നും സതീശൻ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here