കാംഗ്ര; ഹിമാചൽ പ്രദേശിലെ കാൻഗ്ര ജില്ലയിൽ ചക്കി നദിയിലെ റെയിൽവേ പാലം വെള്ളപ്പൊക്കത്തിൽ കേടുപാടുകൾ സംഭവിച്ച് ഇന്ന് പുലർച്ചെ തകർന്നു. ഇന്ത്യൻ റെയിൽവേയുടെ നോർത്തേൺ റെയിൽവേ സോണിന്റെ പ്രസ്താവന പ്രകാരം നദിയിലെ വെള്ളം ഇനിയും ഇറങ്ങിയിട്ടില്ല.ചാക്കി പാലത്തിന്റെ മൂന്നു തൂണുകളാണു ചാക്കി നദിയിലേക്കു തകർന്നു വീണത്. ധർമശാലയിൽ ഇന്നുണ്ടായ മേഘവിസ്‌ഫോടനത്തെ തുടർന്നു പ്രദേശത്താകെ മണ്ണിടിച്ചിലുണ്ട്.
മാണ്ഡി ജില്ലയിൽ പുലർച്ചെയോടെ മിന്നൽപ്രളയമുണ്ടായി. വീടുകളിലും കടകളിലും വെള്ളം ഇരച്ചുകയറി. റോഡിലും മറ്റും പാർക്കു ചെയ്തിരുന്ന വാഹനങ്ങൾക്കു കേടുപാടുകൾ സംഭവിച്ചു. കനത്ത മഴ കാരണം പല ജില്ലകളിലും സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട പ്രദേശങ്ങളിൽ കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. നദികളുടെയും നീർച്ചാലുകളുടെയും സമീപത്തേക്കു നാട്ടുകാരും ടൂറിസ്റ്റുകളും പോകരുതെന്ന് അധികൃതർ അറിയിച്ചു. ഈ മാസം 25 വരെ സംസ്ഥാനത്തു മണ്ണിടിച്ചിലിനു സാധ്യതയുണ്ടെന്നു സംസ്ഥാന ദുരന്ത നിവാരണ വകുപ്പ് അറിയിച്ചു. മഴദുരിതത്തിൽ ഹിമാചലിൽ 6 പേർ കൊല്ലപ്പെട്ടു. പ്രളയവുമായി ബന്ധപ്പെട്ട വിവിധ അപകടങ്ങളിൽ 13 പേർ മരിച്ചെന്നാണ് റിപ്പോർട്ടെന്നും അധികൃതർ പറഞ്ഞു.