കുട്ടികളെ പീഡിപ്പിച്ച പാസ്റ്റര്‍ക്ക് ജീവിതാന്ത്യം വരെ തടവും പിഴയും

0



മഞ്ചേരി: പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച പാസ്റ്റര്‍ക്ക് മഞ്ചേരി ഫാസ്റ്റ് ട്രാക് പോക്‌സോ സ്‌പെഷല്‍ കോടതി ജീവിതാന്ത്യം വരെ തടവും 2.75 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.
തിരുവനന്തപുരം ബാലരാമപുരം മുടവൂര്‍പാറ കാട്ടുകുളത്തിന്‍കര ജോസ്പ്രകാശി(51) നെയാണ് ജഡ്ജി പി.ടി. പ്രകാശന്‍ ശിക്ഷിച്ചത്. 2016 ഫെബ്രുവരി 17, 18 തിയതികളിലാണ് കേസിനാസ്പദമായ സംഭവം.
പെരിന്തല്‍മണ്ണയില്‍ പെന്തക്കോസ്ത് മേഖലാ കണ്‍വന്‍ഷനില്‍ പങ്കെടുക്കാനെത്തിയതായിരുന്നു പ്രതി. ഇവിടെ വച്ചാണ് ഇയാള്‍ കുടുംബത്തെ പരിചയപ്പെടുന്നത്. കുടുംബത്തിലെ രണ്ടു കുട്ടികള്‍ക്ക് ബാധ കയറിയിട്ടുണ്ടെന്നും ഇതിന് പ്രാര്‍ത്ഥന ആവശ്യമാണെന്നും ഇയാള്‍ പറഞ്ഞു വിശ്വസിപ്പിച്ചു. പ്രാര്‍ത്ഥനക്കായി പുല്ലൂരിലെ വീട്ടിലെത്തിയ പ്രതി പ്രതി കുട്ടികളെ മാനഭംഗപ്പെടുത്തി.
പിറ്റേന്ന് പ്രത്യേക പ്രാര്‍ത്ഥനയ്‌ക്കെന്നു പറഞ്ഞ് കിടപ്പുമുറിയില്‍ കൊണ്ട് പോയി 13 വയസ്സുകാരിയായ കുട്ടിയെ ബലാല്‍സംഗം ചെയ്തു. മാര്‍ച്ച് എട്ടിന് ബാലികയുടെ ബന്ധുവായ ബാബുവിന്റെ ആനമങ്ങാടുള്ള വീട്ടില്‍ വച്ചും പ്രതി പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്തു.
ഇന്ത്യന്‍ ശിക്ഷാനിയമം 376 (2) എന്‍ പ്രകാരം പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ഒന്നിലധികം തവണ ബലാല്‍സംഗം ചെയ്തതിന് ജീവിതാന്ത്യം വരെ തടവ്, രണ്ട് ലക്ഷം രൂപ പിഴ, പിഴയടച്ചില്ലെങ്കില്‍ രണ്ടു വര്‍ഷത്തെ അധിക കഠിന തടവ്, 12 വയസ്സുകാരനെ മാനഭംഗപ്പെടുത്തിയതിന് പോക്‌സോ ആക്ടിലെ 7, 8 വകുപ്പുകള്‍ പ്രകാരം അഞ്ചു വര്‍ഷം തടവ്,
75000 രൂപ പിഴ, പിഴയടക്കാത്ത പക്ഷം ഒരു വര്‍ഷത്തെ അധിക തടവ് എന്നിങ്ങനെയാണ് ശിക്ഷ. പ്രതി പിഴയടച്ചാല്‍ രണ്ടു ലക്ഷം രൂപ പെണ്‍കുട്ടിക്കും 50000 രൂപ ആണ്‍കുട്ടിക്കും നല്‍കണമെന്നും കോടതി വിധിച്ചു. പ്രോസിക്യൂഷനു വേണ്ടി ഹാജരായ ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. എ. സോമസുന്ദരന്‍ കോടതിയില്‍ 14 സാക്ഷികളെ വിസ്തരിച്ചു. 20 രേഖകളും രണ്ട് തൊണ്ടിമുതലുകളും ഹാജരാക്കി. ഡബ്ല്യു.സി.പി.ഒമാരായ എന്‍. സല്‍മ, ഷാജിമോള്‍ എന്നിവരായിരുന്നു പ്രോസിക്യൂഷന്‍ അസിസ്റ്റ് ലെയ്‌സന്‍ ഓഫീസര്‍മാര്‍.

LEAVE A REPLY

Please enter your comment!
Please enter your name here