ഇസ്ലമാബാദ്: പതിമൂന്നുകാരിയായ മകളെ തട്ടിക്കൊണ്ടു പോയി നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കിയതായി പരാതി. 40 കാരനായ ഇമ്രാൻ ഷഹ്ദാസ് ആണ് തട്ടിക്കൊണ്ട് പോയതെന്നാണ് കുടുബം ആരോപിക്കുന്നത്.
നാല് മാസങ്ങൾക്ക് മുമ്പ് ഇതേ കുടുംബം ഇമ്രാന് അഭയം നൽകുകയായിരുന്നു. പ്രതിയുടെ ഭാര്യയോടുള്ള പെരുമാറ്റം കണ്ട് വീട് ഒഴിയാൻ ഇമ്രാനോടും കുടുംബത്തോടും ആവശ്യപ്പെടുകയായിരുന്നു. ഇതിനു പിന്നാലെ പെൺകുട്ടിയെ പലചരക്ക് കടയിലേക്ക് ഒപ്പം കൊണ്ടുപോകാനെന്ന വ്യാജേന ഇമ്രാന്റെ ഭാര്യ കൂട്ടിക്കൊണ്ട് പോവുകയായിരുന്നു. മകളെ കാണാതായതോടെ അന്വേഷണം ആരംഭിച്ചതോടെയാണ് മകൾ തിരിച്ച് വരില്ലെന്ന് ഇമ്രാൻ വാട്‌സ്ആപ്പിലൂടെ അറിയിച്ചത്.
ഇതിനു പിന്നാലെ പതിമൂന്ന് കാരിയെ ഇസ്ലാം മതത്തിലേക്ക് നിർബന്ധിപ്പിച്ച് മതപരിവർത്തനം നടത്തുകയും ഇമ്രാൻ വിവാഹം കഴിക്കുകയും ചെയ്യുകയായിരുന്നു. ദമ്പതികളുടെ ഭീഷണി ഭയന്ന് പെൺകുട്ടി സ്വന്തം ഇഷ്ടപ്രകാരമാണ് മതംമാറിയതെന്നും വിവാഹിതയായതെന്നും മൊഴി നൽകി. ഈ മൊഴി പരിഗണിച്ച കോടതി കുട്ടിയെ വീണ്ടും ഇമ്രാനും ഭാര്യയ്‌ക്കും ഒപ്പം വിടുകയായിരുന്നു. എന്നാൽ 13 കാരിയുടെ മൊഴി കോടതിയ്‌ക്ക് പരിഗണിക്കാനാവില്ലെന്നും 16 വയസ്സിൽ താഴെയുള്ള വിവാഹം തടയുന്ന ശൈശവ വിവാഹ നിയമത്തിന്റെ ലംഘനമാണ് കോടതി വിധിയെന്നും കുട്ടിയുടെ കുടുംബം ആരോപിക്കുന്നു. കുട്ടിയ്‌ക്ക് മേൽ അവകാശങ്ങൾ ഉയർത്തരുതെന്ന് പറഞ്ഞ് നിരന്തരം ഭീഷണികളും വരുന്നതായി കുടുംബം ആരോപിച്ചു.