മധ്യപ്രദേശിലെ സ്കൂളില്‍ 39 വിദ്യാര്‍ഥികള്‍ക്ക് ഒരേ സിറിഞ്ച് ഉപയോഗിച്ച് കോവിഡ് വാക്സിന് നല്‍കിയയാള്‍ അറസ്റ്റില്‍. സ്വകാര്യ നഴ്സിംഗ് കോളജ് വിദ്യാര്‍ഥിയായ ജിതേന്ദ്ര അഹിര്‍വാര്‍ എന്നയാളെ സാഗര്‍ സിറ്റിയില്‍ നിന്നുമാണ് പോലീസ് പിടികൂടിയത്.
മധ്യപ്രദേശിലെ സാഗര്‍ സിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന ജയിൻ ഹയർസെക്കൻഡറി സ്കൂളിൽ ബുധനാഴ്ചയാണ് ഏറെ ഞെട്ടലുണ്ടാക്കിയ സംഭവം നടന്നത്. വിദ്യാർഥിയായ ജിതേന്ദ്ര ആരോഗ്യവകുപ്പിന്റെ വാക്സിനേഷൻ പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കുകയായിരുന്നു.
ഒന്‍പതു മുതൽ 12 വരെ ക്ലാസു കളിലെ പതിനഞ്ചിനു മുകളിൽ പ്രായമുള്ള കുട്ടികൾക്കാണു കുത്തിവയ്പ് എടുത്തത്. ഒരേ സിറിഞ്ച് ഉപയോഗിച്ച് കുത്തിവയ്ക്കുന്നത് കുട്ടികളുടെ മാതാപിതാക്കളാണു ശ്രദ്ധിച്ചത്.
മാതാപിതാക്കളുടെ പ്രതിഷേധത്തെത്തുടർന്ന് സാഗർ കളക്ടർ ജില്ലാ ചീഫ് മെഡിക്കൽ ആൻഡ് ഹെൽത്ത് ഓഫീസർ(സിഎംഎച്ച്ഒ) ഡോ. ഡി.കെ. ഗോസ്വാമിയെ അന്വേഷണത്തിനു ചുമതലപ്പെടുത്തി. തുടർന്ന് ഡോ. പി.കെ. ഗോസ്വാമി നടത്തിയ അന്വേഷണത്തിൽ, കുട്ടികൾക്ക് ഒരേ സിറിഞ്ച് ഉപയോഗിച്ചാണു കുത്തിവയ്പ് എടുത്തതെന്നു തെളിഞ്ഞു. കുട്ടികളുടെ മാതാപിതാക്കൾ പ്രതിഷേധിച്ചതിനെത്തുടർന്ന് ജിതേന്ദ്ര അഹിർവാർ സ്ഥലംവിട്ടിരുന്നു.
ഡോ. പി.കെ. ഗോസ്വാമിയുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ വാക്സിനേഷൻ ഓഫീസർ ഡോ. ശോഭാറാം റോഷനെ ഇന്നലെ സസ്പെൻഡ് ചെയ്തിരുന്നു.