തിരുവനന്തപുരം: വിജയ് ബാബു വിഷയത്തിൽ ഗണേഷ് കുമാറും ഇടവേള ബാബുവും തമ്മിലുള്ള തർക്കം മുറുകുന്നതിനിടെ ‘അമ്മ’ പ്രസിഡന്റ് മോഹൻലാലിന് കെ.ബി ഗണേഷ് കുമാർ കത്തയച്ചു.
ദിലീപിനോട് സ്വീകരിച്ച സമീപനം എന്തുകൊണ്ട് വിജയ് ബാബുവിന് നേരെയുണ്ടാകുന്നില്ലെന്ന് ഗണേഷ് കുമാർ കത്തിൽ ചോദിച്ചു. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ വിജയ് ബാബുവിനോട് പണം വാങ്ങിയെന്ന യുവനടിയുടെ പരാതിയിലെ ആരോപണം ഗുരുതരമാണ്. ‘അമ്മ’ ക്ലബ്ബാണെന്ന് പറഞ്ഞ ഇടവേള ബാബുവിനെ തിരുത്താത്ത മോഹൻ ലാലിന്റെ നടപടി ലജ്ജാകരമാണ്. ഇടവേള ബാബു ജനറൽ സെക്രട്ടറിയായി തുടരാൻ യോഗ്യനാണോ എന്ന് പരിശോധിക്കണമെന്നും ഗണേഷ് കുമാർ കത്തിൽ ആവശ്യപ്പെട്ടു.
ബിനീഷ് കോടിയേരിയെയും നടി പ്രിയങ്കയേയും വിഷയത്തിലേക്ക് അനാവശ്യമായി വലിച്ചിഴച്ചുവെന്നും കത്തിൽ പറയുന്നു.
നേരത്തെ, ‘അമ്മ’ സ്വകാര്യ സ്വത്താണെന്ന പോലെയാണ് ഇടവേള ബാബുവിന്റെ പെരുമാറ്റമെന്ന് ഗണേഷ് കുമാർ ആരോപിച്ചിരുന്നു. വാശിയോടെ എന്തിനാണ് ക്ലബ്ബ് എന്ന പരാമർശത്തിൽ ഉറച്ചു നിൽക്കുന്നതെന്നും ‘അമ്മ’യെ ചാരിറ്റബിൾ സൊസൈറ്റിയായി രജിസ്റ്റർ ചെയ്തത് താനാണെന്നും ഗണേഷ് കുമാർ പറഞ്ഞിരുന്നു.