വിലക്കിന് വിലങ്ങോ? ഇൻഡിഗോ ബസ് കസ്റ്റഡിയിലെടുത്ത് മോട്ടോർവാഹനവകുപ്പ്കോഴിക്കോട്: ഇൻഡഗോ എയർലൈൻസിന്റെ ബസ് കസ്റ്റഡിയിലെടുത്ത് മോട്ടോർവാഹനവകുപ്പ്. നികുതി കുടിശിക വരുത്തിയെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് നടപടി. കോഴിക്കോട് ഫറോകിലെ സർവീസ് സെന്ററിൽനിന്നാണ് ബസ് പിടിച്ചെടുത്തത്.
ആറുമാസത്തെ നികുതി കുടിശികയുണ്ടെന്നാണ് മോട്ടോർവാഹനവകുപ്പ് പറയുന്നത്. കുടിശിക 32,500 രൂപ വരും. പിഴയും ചേര്‍ത്ത് 40,000 രൂപ അടയ്ക്കണമെന്ന് മോട്ടോർവാഹനവകുപ്പ് അറിയിച്ചു. തുക കെട്ടിവച്ചാൽ മാത്രമേ ബസ് വിട്ടുതരുകയുള്ളൂവെന്നും മോട്ടോര്‍ വാഹനവകുപ്പ് പറയുന്നു.
വിമാനത്താവളത്തിൽ യാത്രക്കാർക്ക് സഞ്ചരിക്കാൻ ഉപയോഗിച്ചിരുന്ന ബസാണിത്. ഇൻഡഗോ എയർലൈൻസ് മുൻമന്ത്രി ഇ.പി.ജയരാജന് യാത്രാവിലക്ക് ഏർപ്പെടുത്തിയത് വിവാദമായിരുന്നു.
സിപിഎം സംഭവത്തെ അപലപിച്ചിരുന്നു. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ചവരെ വിമാനത്തിനുള്ളിൽ പിടിച്ചുതള്ളിയതിനാണ് ജയരാജന് യാത്രാവിലക്ക് ഉണ്ടായത്. വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത്കോൺഗ്രസുകാർക്കും ഇൻഡിഗോ വിലക്കേർപ്പെടുത്തിയിരുന്നു.