ഇ.പി. ജയരാജനെ വിലക്കിയ നടപടി പിൻവലിക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് കേന്ദ്ര വ്യോമയാന മന്ത്രിക്ക് നിവേദനം

0

ന്യൂഡൽഹി: മുഖ്യമന്ത്രിക്കെതിരെ വിമാനത്തിലുണ്ടായ പ്രതിഷേധത്തിൽ ഇടപെട്ട ഇ.പി. ജയരാജനെ വിലക്കിയ നടപടി പിൻവലിക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് കേന്ദ്ര വ്യോമയാന മന്ത്രിക്ക് നിവേദനം. എ.എം.ആരിഫ് എംപിയാണ് മന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്ക് നിവേദനം നൽകിയത്. ഇപിക്ക് മൂന്നാഴ്ചത്തെ യാത്രാ വിലക്ക് ഏർപ്പെടുത്തിയ ഇൻഡിഗോയുടെ നടപടി അപലപനീയമാണ്.

കഴിഞ്ഞ മാസം 13ന് വിമാനത്തിൽ മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വിജയകരമായി പ്രതിരോധിക്കുകയാണ് മുൻ മന്ത്രിയും ഇടതുമുന്നണി കൺവീനറുമായ ഇ.പി.ജയരാജൻ ചെയ്തത്. അതിന് അഭിനന്ദിക്കുന്നതിന് പകരം നടപടി എടുത്തത് അപലപനീയമാണെന്നും ആരിഫ് എംപി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഇൻഡിഗോയുടെ ഈ നടപടി അനാവശ്യ കീഴ്‌വഴക്കത്തിന് വഴിവയ്ക്കുമെന്നും ആരിഫ് ചൂണ്ടിക്കാട്ടുന്നു. രാജ്യത്തെ വിമാനങ്ങളിൽ സമാന രീതിയിലുള്ള ആക്രമണങ്ങൾ വർധിക്കാൻ തീരുമാനം ഇടയാക്കുമെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.ഇൻഡിഗോ റിപ്പോർട്ട് സംഭവത്തിൽ ഉൾപ്പെട്ടവരെ കേൾക്കാതെയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.പ്രതികളെ സഹായിക്കുന്ന നിലപാടാണ് ഇൻഡിഗോ സ്വീകരിച്ചത് എന്ന ആക്ഷേപം ഉണ്ട്.

യാത്രക്കാരുടെ സുരക്ഷ കമ്പനി പരിഗണിച്ചില്ല.ഇപിയും ഗൺ മാനും തടഞ്ഞതുകൊണ്ടാണ് അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരുന്നത്. മുഖ്യമന്ത്രിയെ ലക്ഷ്യം വച്ച് ഗൂഢാലോചന ഉണ്ടായി. യൂത്ത് കോൺഗ്രസ് ആസൂത്രണം ചെയ്തു. അതിനെ കോൺഗ്രസ് ന്യായീകരിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമസഭയിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം

വിമാനത്തിനകത്ത് ആസൂത്രിതമായി മുഖ്യമന്ത്രിയെ ആക്രമിച്ച് വാർത്തയുണ്ടാക്കാനുള്ള ശ്രമമായിരുന്നു നടന്നതെന്ന് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ ഇന്നും ആവർത്തിച്ചു. വിഷയം പരിശോധിച്ച റിട്ടയേർഡ് ജഡ്ജി അടക്കമുള്ള മൂന്നംഗ സമിതിക്ക് തെറ്റുപറ്റി. തന്നെ വിലക്കുന്നതിന് പകരം പുരസ്‌കാരം നൽകുകയാണ് ഇൻഡിഗോ ചെയ്യേണ്ടിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here