കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ ആളെ വെട്ടിലാക്കി അജ്ഞാത മൃതദേഹം. ഓ പി വിഭാഗത്തിൽ മൃതദേഹം കണ്ടെത്തിയതോടെ മരിച്ചത് ആരാണെന്നുള്ള അന്വേഷണം ആരംഭിച്ചു. ഇതോടെയാണ് ആശുപത്രി പരിസരത്ത് സ്ഥിരമായി കറങ്ങിനടക്കുന്ന ആളായ ആർപ്പൂക്കര, വില്ലൂന്നി കാഞ്ഞിരക്കോണം ബേബി ആണോ എന്ന സംശയം ഉയർന്നത്. ഇയാൾ വല്ലപ്പോഴും മാത്രമാണ് വീട്ടിലെത്തിയിരുന്നത്.
സംശയം ഉയർന്നതോടെ ഗാന്ധിനഗർ പോലീസ് സ്ഥലത്തെത്തി സംശയ നിവാരണത്തിനായി ആർപ്പൂക്കര വില്ലൂന്നിയിലേക്ക് ആളെ അയച്ചു. ബേബിയുടെ വീട്ടിൽ വിവരം അറിഞ്ഞു. സഹോദരനടക്കം ബന്ധുക്കളും സുഹൃത്തുക്കളും ആശുപത്രിയിലെത്തി. ഇവർ ബേബിയെ തിരിച്ചറിയുകയുംകൂടി ചെയ്തതോടെ നിയമനടപടികൾ ആരംഭിച്ചു. ഇൻക്വസ്റ്റിനായി മൃതദ്ദേഹം മോർച്ചറിയിലേക്ക് മാറ്റി.
ഇതിനെ തുടർന്ന് ഞായറാഴ്ച പോസ്റ്റുമോർട്ടവും വില്ലൂന്നി പള്ളിയിൽ ശവസംസ്കാരവും നിശ്ചയിച്ചു. ഇതിനിടയിലാണ് അമ്പരപ്പിക്കുന്ന സംഭവമുണ്ടായത്. വീട്ടിൽ ചടങ്ങുകൾ പുരോഗിക്കവേ സുഹൃത്തുക്കളിൽ ഒരാൾ വീട്ടിലേക്ക് വിളിക്കുന്നു. “മരിച്ച” ബേബി മെഡിക്കൽ കോളേജിനടുത്തുള്ള ഒരു ബാറിൽ മദ്യപിച്ചുകൊണ്ടിരിക്കുന്നുവെന്നും പറഞ്ഞ്. ബന്ധുക്കളും സുഹൃത്തുക്കളും ബാറിലെത്തിയപ്പോൾ കണ്ടത് മദ്യപിച്ചുകൊണ്ടിരിക്കുന്ന ബേബിയെ. നേരത്തേ ബേബിയേ തിരിച്ചറിഞ്ഞവരടക്കം സ്റ്റേഷനിലെത്തി വിവരം ധരിപ്പിച്ചു.
മരിച്ചത് ബേബി അല്ലെന്ന് മനസിലായതോടെ പോലീസ് ആപ്പിലായായിരിക്കുകയാണ്. മരിച്ചത് ബേബി അല്ലങ്കിൽ ആരാണെന്നുള്ള സംശയം ഇപ്പോഴും ബാക്കിയാവുകയാണ്. മരിച്ചത് അജ്ഞാതനാണെന്നാണ് പോലീസ് പറയുന്നത്.